ഇപ്പോഴും പ്രവർത്തിക്കുന്ന ഗ്യാസ് ഡീലർഷിപ്പിന്റെ തട്ടിപ്പ് വെബ്സൈറ്റ്
കോട്ടയം: ഗ്യാസ് ഡീലർഷിപ്പ് ലഭ്യമാക്കാമെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തി കോട്ടയം സ്വദേശിയായ പ്രവാസിയുടെ പണം തട്ടിച്ചെടുത്തതായി പരാതി. ദോഹയില്‍ അൽ ഖോറിൽ താമസിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി തിടനാട് സ്വദേശി അഭിലാഷിന്റെ പണമാണ് ഓൺലൈൻ തട്ടിപ്പിനിരയായി നഷ്ടപ്പെട്ടത്. ഒക്ടോബർ അവസാനം ഓൺലൈനിൽ കണ്ട എൽ.പി.ജിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റിലൂടെ ഗ്യാസ് ഡീലര്‍ഷിപ്പിനുള്ള അപേക്ഷ നല്‍കിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
ഒരു ഗ്യാസ് ഡീലര്‍ഷിപ് സ്ലോട്ടിന് മൂന്ന് ലക്ഷവും ആപ്ലിക്കേഷൻ ഫീസായി 25000 രൂപയും അടക്കണമെന്ന് വ്യാജ സൈറ്റിൽ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് യഥാർഥ സൈറ്റാണെന്ന് കരുതി അഭിലാഷ് തന്റെയും സഹോദരന്റെയും പേരിൽ രണ്ട് അപേക്ഷകള്‍ക്കായി 50,000 രൂപ ഗൂഗ്ള്‍ പേ വഴി അടക്കുകയായിരുന്നു. കൂടാതെ, ഫോട്ടോ, ഐ.ഡി പ്രൂഫ്, പാന്‍ കാര്‍ഡ് തുടങ്ങിയവയും അപ് ലോഡ് ചെയ്തു. നവംബര്‍ 10ന് ഡീലര്‍ഷിപ്പിനുള്ള ലോട്ട് നടക്കുമെന്നും ഡീലർഷിപ് ലഭിച്ചാൽ ബാക്കിയുള്ള മുഴുവൻ തുകയും അടക്കണമെന്നുമായിരുന്നു സൈറ്റിൽ പറഞ്ഞിരുന്നത്.
അതിന്ശേഷം ലോട്ടില്‍ വിജയിച്ചെന്ന സന്ദേശങ്ങളും മുഴുവൻ തുകയും കൂടുതല്‍ രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന കുറിപ്പുകളുമാണ് വ്യാജ സൈറ്റിലൂടെ പിന്നീട് ലഭിച്ചത്. കൂടുതൽ വിശദീകരണങ്ങൾക്കായി വെബ്സൈറ്റില്‍ നല്കിയ ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ എല്ലാം പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് എൽ.പി.ജി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അത് വ്യാജ സൈറ്റാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് അഭിലാഷ് പറഞ്ഞു. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കുന്നത്. അപേക്ഷക്കായി നൽകിയ പണം ‘രവിശങ്കർ ബിന്ദ്’ എന്ന പേരിലുള്ള പേഴ്സനല്‍ അക്കാണ്ടിലേക്കാണ് പോയതെന്നും കണ്ടെത്തി.
തുടർന്ന് അഭിലാഷ് സൈബർ സെൽ നാഷനൽ പോർട്ടൽ, തിടനാട് പൊലീസ് സ്റ്റേഷൻ, മുംബൈ സൈബർ സെൽ, ചീഫ് മിനിസ്റ്റർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകി. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വ്യാജ വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്നും അഭിലാഷ് പറഞ്ഞു. പൊതുജനങ്ങളെ ജാഗ്രതപ്പെടുത്താനും മറ്റുള്ളവര്‍ ഇത്തരം തട്ടിപ്പിന് ഇരയാകുന്നത് തടയാനും അധികാരികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.