വറ്റി വരണ്ട മണിമലയാറിന്റെ ദൃശ്യം
മുണ്ടക്കയം: വേനൽ മഴ പെയ്തിട്ടും ശക്തമായ ചൂടിൽ മണിമലയാർ വറ്റി വരണ്ടു. മണിമലയാറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കുളിക്കാനും അലക്കാനുമുള്ള വെള്ളത്തിനാണ് ആളുകൾ ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ കാലങ്ങളിൽ വേനൽ രൂക്ഷമാകുന്നതോടെ മണിമലയാറ്റിൽ ഓലികൾ കുഴിച്ച് ശുദ്ധജലം ശേഖരിച്ചിരുന്നു. പഞ്ചായത്തിലെ 23 വാർഡുകളിലും ശുദ്ധജലക്ഷാമം അതിരൂക്ഷമായി. വെള്ളനാടി മുകൾഭാഗത്തെ മുറികല്ലുംപുറം, ഭായിമല, ഇഞ്ചിയാനി എന്നിവിടങ്ങളിലും പുഞ്ചവയൽ, 100 ഏക്കർ, വെട്ടുകല്ലാം കുഴി, നെന്മേനി, പാറയമ്പലം എന്നിവിടങ്ങളിലുമാണ് ജല ദൗർലഭ്യം കൂടുതൽ. ജല അതോറിറ്റിയുടെ പ്രധാന സ്രോതസ്സുകൾ മണിമലയാർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ആറ്റിൽ നീരൊഴുക്ക് പൂർണമായി നിലച്ചു.
അതോറിറ്റിയുടെ പമ്പ് ഹൗസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചെക്ക് ഡാമിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളം നിറഞ്ഞതിനാൽ ടൗണിൽ തടസ്സമില്ലാതെ വെള്ളം നൽകാൻ കഴിയുന്നതായി അതോറിറ്റി അധികൃതർ പറഞ്ഞു. ടൗണിലും പാറത്തോട് പഞ്ചായത്തിലും നിലവിൽ വെള്ളം നൽകാൻ സാധിക്കുന്നുണ്ട്. പമ്പിന്റെയും വിതരണ പൈപ്പുകളുടെയും അറ്റകുറ്റപ്പണി നടക്കുമ്പോൾ മാത്രമാണ് വിതരണം മുടങ്ങുന്നതെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.
മിക്കയിടത്തും പണം നൽകി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ. 6,000 ലിറ്റർ വെള്ളത്തിന് 2,000 രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ കിണറുകളിൽനിന്ന് പണം നൽകിയാണ് ജലം വാങ്ങി വിൽപനക്കാർ വീടുകളിൽ എത്തിക്കുന്നത്. അതേസമയം, ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന പുഞ്ചവയൽ അടക്കമുള്ള പ്രദേശത്ത് ടാങ്കർ ലോറികളിൽ ജലം എത്തിച്ചുതുടങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സൂസമ്മ മാത്യു പറഞ്ഞു. ഒരു ദിവസം മൂന്നു വാർഡുകളിൽ വീതം ജലം എത്തിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.