ചങ്ങനാശ്ശേരി: സിൽവർലൈൻ വിരുദ്ധ സമരപോരാട്ടത്തിന്റെ മുഖമായി മാടപ്പള്ളി മാറിയിട്ട് വെള്ളിയാഴ്ച ഒരുവർഷം. മാടപ്പള്ളിയിലെ ചെറുത്തുനിൽപ് സംസ്ഥാനം മുഴുവൻ പടർന്നതോടെ പദ്ധതിക്കായുള്ള തിടുക്കം താൽക്കാലികമായെങ്കിലും സർക്കാറിന് ഉപേക്ഷിക്കേണ്ടിവന്നു. പഞ്ചായത്തിലെ റീത്തുപള്ളിക്കു മുന്‍വശത്ത് നടന്ന കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ പൊലീസ് അതിക്രൂരമായി അടിച്ചമര്‍ത്തിയതോടെയാണ് സമരം ശ്രദ്ധാകേന്ദ്രമായത്. പ്രതിഷേധവുമായി നിരന്ന നാട്ടുകാരെ മര്‍ദിക്കുകയും സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴക്കുകയും കൂട്ടമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. സമരത്തിനെതിരായ പൊലീസ് നടപടി സംസ്ഥാനത്താകെയും നിയമസഭയിലും ചര്‍ച്ചയായി. പ്രതിഷേധാഗ്നി സംസ്ഥാനത്താകെ പടരുകയും പ്രതിഷേധങ്ങള്‍ ശക്തമാവുകയും ചെയ്തു.
കഴിഞ്ഞവർഷം മാര്‍ച്ച് 17നായിരുന്നു സംഭവം. കല്ലിടാന്‍ ഉദ്യോഗസ്ഥർ എത്തുമെന്ന വിവരത്തെതുടർന്ന് നാട്ടുകാർ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു.
11.30ഓടെ കല്ലിടുന്ന വാഹനം എത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. നാട്ടുകാര്‍ വാഹനം തടയുകയും വണ്ടിയുടെ ചില്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തുനിന്നും പിന്‍വാങ്ങി. തുടര്‍ന്ന് വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ വീണ്ടും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ബലമായി കല്ലിടാൻ ആരംഭിച്ചു. ഇത് തടയാൻ ശ്രമിച്ച രാഷ്ട്രീയക്കാരടക്കമുള്ള സമരസമിതി നേതാക്കളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. മുണ്ടുകുഴി ഈയ്യാലില് തെക്കേതില്‍ റോസ്ലിന് ഫിലിപ്പിനെ റോഡിലൂടെ വലിച്ചിഴച്ചു. ഈ സമയം വാവിട്ടു നിലവിളിക്കുന്ന ഇവരുടെ മകള്‍ സോമിയ നാടിന്റെയാകെ വേദനയായി മാറിയിരുന്നു. ഇതോടെ സർക്കാറും പൊലീസും പ്രതിരോധത്തിലായി. കോൺഗ്രസും ബി.ജെ.പിയും സമരം ഏറ്റെടുത്തു. ഇതിനൊപ്പം പദ്ധതിക്കെതിരെ ജനരോഷവും ശക്തമായി.
പ്രതിഷേധങ്ങളുടെ പേരില്‍ നൂറുകണക്കിനാളുകളുടെ പേരില്‍ കേസെടുത്തു. റോസ്ലിന് ഫിലിപ്പിന്റെ പേരില്‍ ജുവനൈന്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി വി. മുരളീധരന്, രമേശ് ചെന്നിത്തല തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ മാടപ്പള്ളിയിലേക്കെത്തി. പിന്നാലെ സമരസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 മുതല്‍ സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്തു. ഇത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.