കോട്ടയം: എന്‍.ഡി.എയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണം. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി എത്തിയതോടെ പ്രചാരണം ഇനി പുതിയ ഘട്ടത്തിലേക്ക്. ഇതിനൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപനംകൂടി വന്നതോടെ പോരിന് ഇനി ചൂടേറും.
ഫെബ്രുവരി 12ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെയും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഫെബ്രുവരി 17നും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് ചൂടിലായ മണ്ഡലം കോട്ടയമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചതോടെ കോട്ടയം തെരഞ്ഞെടുപ്പ് വൈബിലായി. പ്രഖ്യാപനം വൈകിയാല്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍, മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ കേരള കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെ പ്രചാരണരംഗം സജീവമായി.
എന്‍.ഡി.എയില്‍, കോട്ടയം സീറ്റ് ബി.ഡി.ജെ.എസിനെന്ന് നേരത്തേ തീരുമാനമാകുകയും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തിരുന്നുവെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയായിരുന്നു. ഇതിനിടെ, പ്രമുഖരെ ഉള്‍പ്പെടെ സന്ദര്‍ശിച്ച് തുഷാർ പിന്തുണ ഉറപ്പാക്കിയിരുന്നു. ശനിയാഴ്ച പ്രഖ്യാപനം കഴിഞ്ഞ ഉടൻ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥി സജീവമായി. ഞായറാഴ്ച തുഷാര്‍ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് എൻ.ഡി.എ ജില്ല ചെയർമാൻ ജി. ലിജിൻലാൽ അറിയിച്ചു. തിങ്കളാഴ്ച റോഡ് ഷോയും നടത്തും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തിരുനക്കരയിലേക്കാണ് റോഡ് ഷോ.
അതിനിടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വേഗം വർധിപ്പിക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും തയാറെടുക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഇതിനോടകം മണ്ഡലത്തില്‍ പലതവണ ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ഇടത്- വലത് സ്ഥാനാർഥികൾ അമിത ആഹ്ലാദമില്ലാതെയാണ് സ്വീകരിക്കുന്നത്. നിലവിൽ ഒരുമാസത്തോളമായി കളത്തിലാണ് ഇവർ.
ഇനി 41 ദിവസംകൂടി കളത്തിൽ തുടരേണ്ടിവരുമെന്നതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. ചൂടിനൊപ്പം സാമ്പത്തിക ബാധ്യതയടക്കമുള്ളവയും ഇവർക്ക് വെല്ലുവിളിയാണ്. ഇത്രയും നീണ്ട കാത്തിരിപ്പ് വേണ്ടിയിരുന്നില്ലെന്നാണ് പ്രവർത്തകരുടെയും പൊതുവികാരം. ഇതേ ഓളത്തിൽ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുയെന്നത് കഠിന ജോലിയാണെന്ന് മുന്നണി നേതൃത്വങ്ങളും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.