അജ്ഞാതജീവിയുടെ ആക്രമണത്തിൽ ചത്ത പശുവിന് സമീപം വനപാലകർ
വളർത്തുമൃഗങ്ങളെ പാതി ഭക്ഷിച്ചനിലയിൽ കണ്ടെത്തി; വീണ്ടും പുലിയെന്ന് സംശയം
മുണ്ടക്കയം ഈസ്റ്റ്: പാരിസൺ ഗ്രൂപ്പിന്റെ പ്രധാന റബർ തോട്ടമായ ബോയ്സ് എസ്റ്റേറ്റിന്റെ കൊടികുത്തി ഭാഗത്ത് രണ്ട് പശുക്കളെ കൊന്ന് പാതി ഭക്ഷിച്ചനിലയിൽ കണ്ടെത്തി.മുണ്ടക്കയം ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ വന്യമൃഗ ആക്രമണങ്ങൾക്ക് പിന്നാലെ സമീപ എസ്റ്റേറ്റായ ബോയ്സ് എസ്റ്റേറ്റിലും സംഭവിച്ചതോടെ തൊഴിലാളികളും സമീപ ഗ്രാമവാസികളും ഭീതിയിലായി.
ബുധനാഴ്ച രാവിലെ ടാപ്പിങ് ജോലിക്ക് എസ്റ്റേറ്റിൽ ഇറങ്ങിയ തൊഴിലാളികളാണ് കൊടികുത്തി ഒന്നാംകാട് മേഖലയിൽ പാതയോരത്ത് പശുവിനെ കൊന്ന് പാതി ഭക്ഷിച്ചനിലയിൽ കണ്ടത്.ഒരാഴ്ച മുമ്പ് ഈ മേഖലയിൽതന്നെ ആറ്റുതീരത്ത് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. അതും പാതി ഭക്ഷിച്ചനിലയിലായിരുന്നു. പുലി ആണെന്നാണ് നാട്ടുകാരുടെ വാദം. മേഖലയിൽ വനപാലകരെത്തി പരിശോധന നടത്തി കാമറകൾ സ്ഥാപിച്ചു. ഏഴുവർഷം മുമ്പ് ബോയ്സ് വളമണ്ണുപുര ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നിരുന്നു.
എന്നാൽ, പിന്നീടത് പൂച്ചപ്പുലിയെന്ന നിഗമനത്തിലാവുകയായിരുന്നു. പിന്നീട്, ബോയ്സ് എസ്റ്റേറ്റിൽ വന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ല. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജയന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.