ബസ് വൈകി; യാത്രക്കാരന് 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു. കനറ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബംഗളൂരുവില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശ്ശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയിലും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചങ്ങനാശ്ശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വിസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    
News Summary - Bus delayed; Passenger ordered to pay Rs 40,000 in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.