പോളയും പായലും നിറഞ്ഞ വേമ്പനാട്ട് കായൽ
വൈക്കം: കാലവർഷം പെയ്തിറങ്ങിയതോടെ വേമ്പനാട്ട് കായലിൽ പോളയും പായലും നിറഞ്ഞു. ഇതോടെ കക്ക-മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. വള്ളവും വലയും തൊഴിലുപകരണങ്ങളുമായി കായലിൽ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണിവർ. മാക്കേകടവ് - നേരെകടവ് ബോട്ട്- വഞ്ചി സഞ്ചാരവും പ്രതിസന്ധിയിലാണ്. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായലും മാലിന്യവും കയറുന്നത് എഞ്ചിൻ തകരാറിനും കാരണമാകുന്നു.
വെച്ചൂർ, തലയാഴം, ടി.വി പുരം, വൈക്കം ടൗൺ, നേരെകടവ്, ചെമ്മനാകരി തറവട്ടം, ചെമ്പ്, കാട്ടിക്കുന്ന്, പൂത്തോട്ട വരെയുള്ള കായൽ തീരത്താണ് പോളയും പായലും എക്കലും അടിഞ്ഞുകൂടുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ തോടുകളിൽ വൻ തോതിൽ അടിഞ്ഞുകൂടിയ പുല്ലും പോളയും കായലിലേക്ക് ഒഴുകിയെത്തുകയാണ്. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും കൂടുതൽ സമയം തുറന്നിട്ടാൽ ഓരുവെള്ളം എല്ലാ മേഖലകളിലും വ്യാപിക്കും. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. തീരപ്രദേശങ്ങളിൽനിന്നുള്ള പോളയും പായലും നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ ഒത്തൊരുമിച്ചാലേ സാധിക്കൂവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ചങ്ങനാശ്ശേരി: എ.സി കനാലിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തിൽ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് തടസ്സം പരിഹരിക്കാനുള്ള പദ്ധതിക്കായി രണ്ടു കോടി രൂപ അനുവദിച്ചു. എ.സി കനാലിലെ മണ്ണും മാലിന്യങ്ങളും നീക്കണമെന്ന് വിനു ജോബ് എം.എൽ.എ ജില്ല ദുരന്തനിവാരണ സമിതി യോഗത്തിൽ ആവശ്യപ്പെട്ട പ്രകാരമാണ് തുക വകയിരുത്തിയത്.
ചങ്ങനാശ്ശേരി നിയോജകമണ്ഡല പരിധിയിൽപ്പെട്ട മനയ്ക്കച്ചിറ മുതൽ കിടങ്ങറ ഈസ്റ്റ് പാലം വരെയുള്ള ഭാഗത്തെ മണ്ണും മാലിന്യവുമാണ് നീക്കം ചെയ്യുന്നത്. മനയ്ക്കച്ചിറ മുതൽ ഒന്നാംകരവരെ കനാലിലെ എക്കലും മാലിന്യവും നീക്കാൻ സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോടുകളിലെയും ആറുകളിലെയും മണലും മാലിന്യവും നീക്കി ആഴംകൂട്ടി ജലസംഭരണശേഷിയും ഒഴുക്കു തടസ്സവും നീക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തിരുമാനിച്ചിരുന്നു.
ഈ തീരുമാനം എ.സി കനാലിന്റെ നിലനിൽപ്പിനു ഗുണകരമാകുമെന്ന് കനാൽ വശങ്ങളിൽ താമസിക്കുന്നവരും കനാൽ വികസന സമിതിയും പറയുന്നു. 671 കോടിയോളം രൂപ മുടക്കി നിർമിച്ച റോഡിൽ എ.സി കനാൽ കവിഞ്ഞൊഴുകി കിലോമീറ്ററുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സത്തിനും വീടുകളുടെയും റോഡിന്റെയും തകർച്ചയ്ക്കും കാരണമായിരുന്നു. മ
നയ്ക്കച്ചിറയിൽ ആരംഭിച്ച് ചങ്ങനാശ്ശരി നഗരസഭ, പായിപ്പാട്, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്ന് ചമ്പക്കുളം പഞ്ചായത്തിലെ ഒന്നാംകരയിൽ എത്തുന്ന എ.സി കനാൽ നെടുമുടി, കൈനകരി പഞ്ചായത്തുകളിലൂടെ പള്ളാത്തുരുത്തി പൂക്കൈതയാർ ഭാഗത്ത് തുറക്കുന്നത് സർക്കാർ പഠനവിഷയമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.