കോട്ടയം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും അസി.എൻജിനീയർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനം അവതാളത്തിലാക്കും.
സ്റ്റാറ്റിക് സർവയ്ലൻസ് ടീം ലീഡർമാരായാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇവർ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിടുതൽ നേടി ടീമിന്റെ ഭാഗമായി. കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അസി. എൻജിനീയർമാരടക്കം 48 പേരെയാണ് സ്റ്റാറ്റിക് സർവയ്ലൻസ് ടീം ലീഡർമാരാക്കിയത്.
കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം, പാലാ നഗരസഭകളിലെയും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെയും 26 സെക്രട്ടറിമാർ അടക്കം 84 പേരാണ് ടീം ലീഡർമാരായത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വ്യാജമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവൃത്തികളും പരിശോധിക്കുകയാണ് സ്റ്റാറ്റിക് സർവയ്ലൻസ് സംഘത്തിന്റെ ചുമതല.
ജില്ലയിൽ മാത്രമാണ് അസി. എൻജിനീയർമാരെ തെരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചിട്ടുള്ളതെന്ന് കരാറുകാർ പറയുന്നു. ഇവർ ഇല്ലാതായാൽ കരാറുകാരുടെ ബിൽ മാറൽ അടക്കം ജോലികൾ മുടങ്ങും. സെക്രട്ടറിമാർ മറ്റ് ജോലികൾക്കു പോകുമ്പോൾ ചുമതല കൈമാറാമെങ്കിലും അസി. എൻജിനീയർമാരുടെ ചുമതല ആർക്കും നൽകാനാവില്ല.
മാർച്ച് അവസാനമായതിനാൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കാനുള്ള തിരക്കിലാണ് കരാറുകാർ. ഇതിനിടെ അസി. എൻജിനീയർമാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയത് ഇവർക്ക് തിരിച്ചടിയാകും. കോട്ടയം നഗരസഭയിൽ 17 പേരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.