വാഗമൺ ഓഫ് റോഡ് റേസ്: നടൻ ജോജു 5000 രൂപ പിഴയടച്ചു

തൊടുപുഴ: വാഗമണ്ണിൽ വിലക്ക് ലംഘിച്ച് ഓഫ് റോഡ് റേസ് നടത്തിയ കേസിൽ നടൻ ജോജു ജോർജ് മോട്ടോർ വാഹന വകുപ്പിൽ അയ്യായിരം രൂപ പിഴയടച്ചു. അപകടകരമായി വാഹനം ഓടിച്ചതിനും അനധികൃതമായി നടത്തിയ റേസിൽ പങ്കെടുത്തതിനുമാണ് പിഴ ഈടാക്കിയത്. നിയമവിരുദ്ധമെന്ന് അറിയില്ലായിരുന്നു എന്ന ജോജുവിന്‍റെ മൊഴിയുടെയും കുറ്റം ആവർത്തിക്കില്ലെന്ന ഉറപ്പിന്‍റെയും അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ജോജു ഇടുക്കി ആർ.ടി.ഒ മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. ഓഫ് റോഡ് റേസിന് അനുമതിയില്ലാത്ത സ്ഥലമാണെന്ന് അറിയില്ലെന്നും മറ്റാർക്കും അപകടം ഉണ്ടാക്കും വിധം വാഹനമോടിച്ചിട്ടില്ലെന്നുമായിരുന്നു ജോജുവിന്‍റെ മൊഴി. ഓഫ് റോഡ് ട്രക്കിങിന് നിരോധനമുള്ള ജില്ലയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും അപകടകരമായ വിധം വാഹനമോടിച്ചതിനും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് ജോജുവിനും സംഘാടകർക്കുമെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തത്. കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസിന്‍റെ പരാതിയിലായിരുന്നു നടപടി. നിയമപ്രകാരം ജോജുവിനെതിരെ സാധ്യമായ നടപടിയാണ് സ്വീകരിച്ചതെന്നും പിഴ അടച്ച സാഹചര്യത്തിൽ കേസ് അവസാനിപ്പിച്ചതായും ഇടുക്കി ആർ.ടി.ഒ ആർ. രമണൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.