ആനക്കൊമ്പിന് 12 ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; വിൽക്കാൻ കാത്തുനിന്ന യുവാവിനെ വനപാലകർ പൊക്കി

കട്ടപ്പന: 12 ലക്ഷം രൂപക്ക് ആനക്കൊമ്പ് മറിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വനപാലകരുടെ പിടിയിലായി. കട്ടപ്പന സുവർണഗിരിയിൽ വാടകക്ക് താമസിക്കുന്ന ടിപ്പർ ഡ്രൈവർ കണ്ണംകുളം കെ.അരുണാണ് (34) പിടിയിലായത്. കട്ടപ്പന ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ എട്ടിന് അടിമാലി -കുമളി ദേശീയ പാതയിൽ വള്ളക്കടവിന് സമീപം കരിമ്പാനിപ്പടിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 12 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ച ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കരിമ്പാനിപടി റോഡരികിൽ കാർ നിർത്തി കാത്ത് നിൽക്കുകയായിരുന്നു പ്രതി. ഇയാളെ കുമളി റേഞ്ച് അധികൃതർക്ക് കൈമാറി. ജിതേഷ് എന്നയാളിൽനിന്ന് താനും സഹോദരി ഭർത്താവ് ബിബിനും ചേർന്ന് ആറ് ലക്ഷം രൂപക്കാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുൺ നൽകിയ മൊഴി. വിലയിൽ 2.7 ലക്ഷം പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകുകയും ചെയ്തു. അരുൺ പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ ജിതേഷിനെയും ബിബിനെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഇടപാടിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നു. പിടികൂടിയ ആനക്കൊമ്പിന് 8.4 കിലോ തൂക്കമുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം 43, 49, 51 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫിസർ റോയ് വി.രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സജി തോമസ്, ബീറ്റ് ഓഫിസർമാരായ കെ.എ. മുഹമ്മദ്, ബിനോയ് ജോസഫ്, ആർ. സന്തോഷ് കുമാർ, കെ.ജി. ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചിത്രങ്ങൾ TDG Anakombu Prathi ആനക്കൊമ്പുമായി പിടിയിലായ അരുൺ TDG Anakombu 2 പിടിച്ചെടുത്ത ആനക്കൊമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.