വിവരങ്ങൾ വിരൽത്തുമ്പിൽ; അതിവേഗ സേവനപാതയിൽ എം.ജി

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്ഥാപിതമായ 1983 മുതൽ ഇന്നുവരെ സർവകലാശാല പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിവിധ കോഴ്‌സുകളിൽ പഠനം നടത്തിയ വിദ്യാർഥികളുടെ അക്കാദമിക വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ സൗകര്യമൊരുക്കി സർവകലാശാല. സംസ്ഥാന സർക്കാറിന്റെ വാർഷിക പദ്ധതി വിഹിതത്തിൽനിന്നുള്ള 1.43 കോടി വിനിയോഗിച്ച് പരീക്ഷവിഭാഗത്തിലെ 17,824 ടാബുലേഷൻ രജിസ്റ്ററുകളിലെ 12 ലക്ഷത്തിലധികം പേജുകളുടെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തിയായതോടെ ഇതുവരെ സർവകലാശാലയിൽ പഠനം നടത്തിയ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ്, ഗ്രേഡ് കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർ നെറ്റ്​വർക്ക് സംവിധാനത്തിൽ ലഭ്യമാകും. പഠിച്ച കോഴ്‌സുകൾ, പരീക്ഷയിൽ ലഭിച്ച മാർക്ക് / ഗ്രേഡ് തുടങ്ങി വിദ്യാർഥികളുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ വിവരങ്ങളുംതന്നെ ഡിജിറ്റലൈസ് ചെയ്തതോടെ വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും വിദ്യാർഥികൾക്ക് ലഭ്യമാകുന്നതിൽ ഉണ്ടായിരുന്ന കാലതാമസം ഒഴിവാക്കുന്നതിന് കഴിയും. ഡിജിറ്റലൈസ് ചെയ്ത വിവരങ്ങൾ വിവിധ കോഴ്‌സുകളുടെ അടിസ്ഥാനത്തിൽ മൊഡ്യൂളുകളായി തിരിച്ച് ബന്ധപ്പെട്ട സെക്ഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്​ പ്രത്യേകം രൂപകൽപന ചെയ്ത ഡിജി-ആർക്കൈവ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിൽ വിദ്യാർഥികളുടെ രജിസ്റ്റർ നമ്പർ, പരീക്ഷകേന്ദ്രം, പഠിച്ച വർഷം, പരീക്ഷ നടന്ന മാസം, സെമസ്റ്റർ/ വർഷം സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് തിരഞ്ഞാൽ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട സെക്ഷനുകളിൽ ലഭിക്കും. വിദ്യാർഥികൾക്ക് ആവശ്യമുള്ള രേഖകളും വിവരങ്ങളും സെക്ഷനുകളിൽനിന്ന് അധിക ഫീസില്ലാതെതന്നെ നേരിട്ടോ ഇ-മെയിലായോ ഉടൻ നൽകുന്ന സംവിധാനത്തിനാണ് വഴിയൊരുങ്ങുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘമാണ് ഡിജിറ്റലൈസേഷൻ നടപടി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്. 40 വർഷമായി സർവകലാശാലയിൽനിന്ന് പഠിച്ച 80 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ രണ്ടുവർഷം കൊണ്ടാണ് ഡിജിറ്റലൈസ് ചെയ്തത്. സംസ്ഥാനത്തെ ആദ്യകാല സർവകലാശാലകളിൽ ഡിജിറ്റലൈസേഷൻ നടപടി ആദ്യം പൂർത്തിയാക്കിയ സർവകലാശാല എന്ന ബഹുമതിയും ഇതോടെ എം.ജി സ്വന്തമാക്കി. ഡിജി-ആർക്കൈവ് എന്ന പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം മേയ് ഒമ്പതിന് മന്ത്രി പ്രഫ. ആർ. ബിന്ദു നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.