ചൂട് കുറയാതെ കോട്ടയം

കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നയിടമായി കോട്ടയം മാറുന്നു. ബുധനാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്തായിരുന്നു; 37.8 ഡിഗ്രി സെൽഷ്യസ്. വ്യാഴാഴ്ചയും 37.8 ഡിഗ്രി സെൽഷ്യസ് തന്നെയായിരുന്നു താപനില. എന്നാൽ, ഒന്നാംസ്ഥാനമില്ലെന്ന് മാത്രം. പട്ടാമ്പി 37.9 ഡിഗ്രി സെൽഷ്യസുമായി ഒന്നാമതെത്തി. കോട്ടയത്തിന് രണ്ടാംസ്ഥാനമാണ്. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് ഏറ്റവും ചൂടുള്ള മാർച്ചാണ് ജില്ലയിൽ. മാർച്ചിൽ കോട്ടയത്ത് രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില കൂടിയാണിത്. 2018-38.5, 2019- 38.5, 2020- 38.6, 2021- 38.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞ നാലുവർഷം മാർച്ചിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ഇത് മറികടന്നു. കോട്ടയം നഗരത്തിലെ പകൽ താപനില 38 ഡിഗ്രിക്കുമേൽ ഉയർന്നത് ആശങ്കയോടെയാണ് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, ന്യുനമര്‍ദത്തെത്തുടര്‍ന്ന് മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്നു പകല്‍ താപനിലയില്‍ കുറവു രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ മാസം ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഈ മാസം തുടങ്ങിയശേഷം മഴ പെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31വരെയുള്ള കാലയളവില്‍ 142 ശതമാനം അധിക മഴ പെയ്തിരുന്നു. ഇത്തവണയും വേനല്‍ മഴ ശക്തമായി പെയ്യുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ നിലവിലെ പ്രവചനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.