കോട്ടയം: ആരോഗ്യവാനായി സുബീഷ് ആശുപത്രി വിടുമ്പോൾ അഭിമാനനേട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജ്. സർക്കാർ മേഖലയിലെ ആദ്യ വിജയകരമായ കരൾമാറ്റ ശസ്ത്രക്രിയയെന്ന പൊൻതൂവലാണ് ആശുപത്രിയെ തേടിയെത്തിയിരിക്കുന്നത്. നേരത്തേ സർക്കാർ മേഖലയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കും വേദിയായത് മെഡിക്കൽ കോളജായിരുന്നു. ഇതിന്‍റെ തുടർച്ചയായി ആറ് ഹൃദയം മാറ്റിവെക്കൽകൂടി ഇവിടുത്തെ ഡോക്ടർമാർ നേതൃത്വം നൽകി പുതുചരിത്രമെഴുതിയിരുന്നു. ഫെബ്രുവരി 14 നായിരുന്നു തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ട് സുബീഷിനെ (40) കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഭാര്യ പ്രവിജയുടെ (34) കരളാണ് പ്രിയതമന് നൽകിയത്. പൂർണമായി സൗജന്യവുമായിരുന്നു ശസ്ത്രക്രിയ. വളരെ വേഗത്തിൽതന്നെ രോഗി പൂര്‍ണാരോഗ്യം വീണ്ടെടുത്തു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക പരിചരണമാണ് ഇതിന് കാരണം. സാധാരണ നിലയില്‍ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ഒരാൾ സാധാരണനിലയിലെത്താൻ 21മുതല്‍ 30 ദിവസം വരെ ആവശ്യമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച വകുപ്പുമേധാവി ഡോ. ആര്‍.എസ്. സിന്ധു പറഞ്ഞു. എന്നാല്‍, സുബീഷ് 18 ദിവസംകൊണ്ടുതന്നെ പൂര്‍ണാരോഗ്യാവസ്ഥയില്‍ എത്തുകയും ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു. ഇത് തീര്‍ച്ചയായും രോഗിക്ക് ലഭിച്ച പ്രത്യേക പരിചരണംതന്നെയാണ്. തുടര്‍ന്നുള്ള ആറുമാസം രോഗി നിരീക്ഷണത്തില്‍ കഴിയും. തുടര്‍ പരിശോധനകളും ഇതോടൊപ്പം നടക്കും. അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ഉണ്ടാകും. സിന്ധുവിനൊപ്പം ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവന്‍ ജോസ്, ഡോ. തുളസി കോട്ടായി, ഓങ്കോളജി സര്‍ജന്‍ ഡോ. ടി.വി. മുരളി, ജനറല്‍ സര്‍ജന്‍ ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഷീല വര്‍ഗീസ്, ഡോ. സോജന്‍, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്‌സ് സുമിത, നഴ്‌സുമാരായ അനു, ടിന്റു, ജീമോള്‍, ഓപറേഷന്‍ തിയറ്റര്‍ ടെക്‌നീഷൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, കിംസ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരായ ഷബീര്‍ അലി, ഷിറാസ്, ഹാഷിര്‍, മനോജ്, ഓപറേഷന്‍ തിയറ്റര്‍ ഹെഡ് നഴ്‌സ് ഗോകുല്‍, ഐ.സി.യു സീനിയര്‍ നഴ്‌സ് ലിജോ, ടെക്‌നീഷന്‍ അഭിനന്ദ്, ലോജിസ്റ്റിക് സഹായികളായ ജിമ്മി ജോര്‍ജ്, നീതു, മനു, സാബു, ജയമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.