കരൾമാറ്റ ശസ്ത്രക്രിയ: യുവാവിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്നാണ് വെന്‍റിലേറ്റർ സഹായം ഒഴിവാക്കിയത്. ഐ.സി.യുവിൽ തുടരുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃശൂർ വേലൂർ വട്ടേക്കാട്ട് സുബീഷാണ് (40) കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഭാര്യ പ്രവിജയാണ് (34) കരൾ പകുത്തുനൽകിയത്. തിങ്കളാഴ്ച രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയയും തുടർനടപടികളും അർധരാത്രി 12ഓടെയാണ് പൂർത്തിയായത്. ചൊവ്വാഴ്ച പുലർച്ചയോടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെത്തുടർന്ന് സുബീഷിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റി. പിന്നീട് മെഡിക്കൽ ബോർഡ് കൂടിയശേഷം പ്രവിജയുടെ വെന്‍റിലേറ്റർ സഹായവും ഒഴിവാക്കി. തുടർന്ന് ഇരുവരും ആരോഗ്യ മന്ത്രിയുമായി വിഡിയോകാളിൽ സംസാരിച്ചു. ഒരാഴ്ച ഇരുവരും ആശുപത്രിയിൽ തുടരേണ്ടിവരും. ശസ്ത്രക്രിയക്കുശേഷം സുബീഷിന് ആറുമാസത്തോളം തുടർ ചികിത്സയും പൂർണവിശ്രമവും ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇത് കണക്കിലെടുത്ത് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ചികിത്സാസഹായ സമിതി മെഡിക്കൽ കോളജ് പരിസരത്ത് ഇവർക്കായി വീട് വാടകക്ക് എടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.