ചാത്തന്നൂർ: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കരാർ ജീവനക്കാരായ ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ദുരിതം കാണാതെ അധികൃതർ. മെഡിക്കൽ കോളജിൽ വിവിധ മേഖലകളിലായി ഏജൻസി മുഖേന തൊഴിലെടുക്കുന്ന 175ഓളം ജീവനക്കാരാണ് നിത്യവൃത്തിക്കായി വലയുന്നത്.
കഴിഞ്ഞ മൂന്നരമാസത്തെ ശമ്പളം ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല. ഏപ്രിൽവരെയുള്ള ശമ്പളമാണ് അവസാനമായി ജീവനക്കാർക്ക് ലഭിച്ചത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വേതനം ആഗസ്റ്റ് പകുതി കഴിഞ്ഞിട്ടും നൽകിയിട്ടില്ല. വീടിന് വാടക കൊടുക്കാൻ നിർവാഹമില്ലാത്തവരും ഇവിടത്തെ ജോലി കൊണ്ട് കുടുംബം പോറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. കടം വാങ്ങിയാണ് പലരും ജീവിതം തള്ളിനീക്കുന്നത് കുട്ടികൾക്ക് സ്കൂൾ തുറന്നസമയത്ത് പഠനോപകരണങ്ങൾ വാങ്ങിയത് കടം വാങ്ങിയാണ്.
മാസങ്ങൾക്ക് മുമ്പ് കടം വാങ്ങിയ തുകപോലും തിരികെ നൽകാൻ പലർക്കും കഴിഞ്ഞിട്ടില്ല. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽനിന്നും കൂടാതെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നും ജോലിക്കെത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്. ദൂരെനിന്ന് ജോലിക്കെത്തുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദിവസവും 100 മുതൽ 150 രൂപ ഇവരുടെ യാത്രാച്ചെലവിനാകും. ആഹാരത്തിനും മറ്റും വേറെവേണം.
മെഡിക്കൽ കോളജ് അധികൃതരും കരാറെടുത്തിരിക്കുന്നവരും മറ്റ് അധികൃതരും തികച്ചും അവഗണനയാണ് കാട്ടുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. കോവിഡ് മഹാമാരിയിൽ സ്വന്തം ജീവൻപോലും പണയംവെച്ച് ആശുപത്രിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
കരാർപ്രകാരം യഥാസമയം ശമ്പളം നൽകുന്നതിനുള്ള ഉത്തരവാദിത്തം പാലിക്കാൻ കരാറുകാരും തയാറാകുന്നില്ല. കഴിഞ്ഞവർഷം പ്രഖ്യാപിച്ച ശമ്പളവർധനയും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ബൈജു ലക്ഷ്മൺ ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ഡി.എം.ഒ, മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.