കുന്നിക്കോട്: മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതി ഇത്തവണയും കമീഷന് ചെയ്യാന്‍ കഴിയില്ല. നിർമാണം ആരംഭിച്ച് ഏഴാംവർഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. പല ഭാഗങ്ങളിലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി ആരംഭിച്ചത്.
നിർമാണ നടപടികൾ ഇഴഞ്ഞുനീങ്ങിയതോടെ ഈ വേനൽകാലത്തും മേഖലയിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകില്ല. പഞ്ചായത്തുകളിലെ ഒരുലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള പദ്ധതിയാണിത്. നബാർഡിെൻറ 24.15 കോടി രൂപയാണ് ഇതിനായി ഒന്നാംഘട്ടമായി അനുവദിച്ചത്. 2015ൽ അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. ജോസഫാണ് നിർമാണത്തിന് തുടക്കംകുറിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കി 2017 ഡിസംബറിൽ ട്രയൽറൺ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിക്കായി സജ്ജമാക്കിയ ജലശുദ്ധീകരണ പ്ലാൻറിൽ വൈദ്യുതി കണക്ഷൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചെങ്കിലും ഇതുവരെ ട്രയൽ റൺ പോലും നടത്താനായിട്ടില്ല. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന രണ്ടാംഘട്ട ജോലികൾ വൈകിയതോടെ പദ്ധതിക്കായി സജ്ജമാക്കിയ പ്ലാൻറും പരിസരവും കാടുമൂടിയ നിലയിലാണ്.
പത്തനാപുരം നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട കുടിവെള്ള വിതരണ പദ്ധതികളിൽ മൂന്നാമത്തേതാണിത്. കല്ലടയാറ്റിലെ കുണ്ടറ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ നിന്നാണ് പദ്ധതിക്ക് വെള്ളമെടുക്കുന്നത്. മഞ്ഞമൺകാലയിൽ സജ്ജമാക്കിയ 10.3 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയിലും സമീപത്തെ ടാങ്കിലും വെള്ളമെത്തിക്കും.
അവിടെനിന്ന് കുന്നിക്കോട് പച്ചിലമലയിലും താന്നിത്തടം ജങ്ഷനിലെയും ജലസംഭരണികളില്‍ ജലം നിറക്കും. തലച്ചിറയിലും ചേത്തടിയിലുമുള്ള പഴയ ജലസംഭരണികളും പദ്ധതിക്ക് പ്രയോജനപ്പെടുത്തി ജലവിതരണം സുഗമമാക്കും. വെട്ടിക്കവല പഞ്ചായത്തിലെ താന്നിത്തടത്തും ഇരണൂരും രണ്ട് ജലസംഭരണികൾ കൂടി സജ്ജമാക്കാനുണ്ട്. ഇതിനുള്ള സ്ഥലം ഏറ്റെടുപ്പുപോലും തുടങ്ങിയിട്ടില്ല. മൊത്തത്തില്‍ 45 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയായിരുന്നു ഇത്.
മൂന്ന് പഞ്ചായത്തിലും ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കുടി, മേലില ഗ്രാമപഞ്ചായത്തുകളിൽ തുക അനുവദിക്കുകയും ടെൻഡർ നടപടികളാവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വെട്ടിക്കവല പഞ്ചായത്തിൽ ജലവിതരണ കുഴലുകൾ സ്ഥാപിക്കാൻ പ്രാഥമിക നടപടികൾപോലും തുടങ്ങാനായിട്ടില്ല. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നാല് സ്ഥലത്തെങ്കിലും ജലവിതരണ പൈപ്പ് ലൈനുകൾ റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്. ഇതിെൻറ നടപടികളും എങ്ങുമെത്തിയില്ല. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷ പദ്ധതിയാണ് അനന്തമായി നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.