നിർമാണം നടക്കുന്ന ദേശീയപാതയിൽ കാവനാട് മേൽപ്പാലത്തിലെ റോഡിൽ ഉണ്ടായ വിള്ളൽ മണ്ണ് മാറ്റി നന്നാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞപ്പോൾ

ദേശീയപാതയിൽ വിള്ളൽ; തിടുക്കപ്പെട്ട് അടക്കാനുള്ള ശ്രമം തടഞ്ഞു

കൊല്ലം: നിർമാണം പൂർത്തീകരണത്തോടടുക്കുന്ന ദേശീയപാതയിൽ കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ തിടുക്കപ്പെട്ട് അടക്കാനുള്ള ശ്രമം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ചെപ്പള്ളിമുക്ക് ഭാഗത്ത് റോഡിൽ 100 മീറ്ററോളം നീളത്തിൽ ചൊവ്വാഴ്ചയാണ് വിള്ളൽ കണ്ടത്. ഇത് ടാർ ഉരുക്കിയൊഴിച്ച് മണ്ണും മെറ്റലും വിതറി അടക്കാൻ അന്ന് തന്നെ കരാർ കമ്പനിയുടെ തൊഴിലാളികൾ ശ്രമിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലിട്ട മണ്ണും മെറ്റലും മഴയിൽ ഒലിച്ചുപോകുകയും ചെയ്യു. തുടർന്ന് ബുധനാഴ്ച രാവിലെ 11ഓടെയാണ് കരാർ കമ്പനി തൊഴിലാളികൾ വിള്ളൽ വീണ്ടും അടക്കാൻ സ്ഥലത്ത് എത്തിയത്.

വിള്ളൽ വീണ സ്ഥലത്ത് ടാർ മണ്ണുമാന്തിയന്ത്രം കൊണ്ട് നീക്കി വീണ്ടും ടാറിങ് നടത്താനായിരുന്നു ശ്രമം. ഇത് കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും ഉന്നതഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിള്ളൽ പരിശോധിക്കണമെന്നും സംഭവത്തിന്റെ കാരണവും ശാശ്വത പരിഹാരവും ബോധ്യപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് തിരികെ പോയ തൊഴിലാളികൾ ഉച്ചക്കുശേഷം മൂന്നോടെ, പൊലീസിനെ വിവരം അറിയിച്ച് വീണ്ടും അറ്റകുറ്റപ്പണി നടത്താൻ സ്ഥലത്തെത്തി.

വിവരമറിഞ്ഞ് നാട്ടുകാർ വീണ്ടും ഒത്തുചേർന്ന് നിർമാണം തടഞ്ഞു. തുടർന്ന് ശക്തികുളങ്ങര പൊലീസിന്റെ മധ്യസ്ഥതയിൽ നിർമാണകമ്പനി പ്രതിനിധിയും നാട്ടുകാരുമായി ചർച്ച നടത്തി. മൺമതിൽ കെട്ടിപ്പൊക്കുന്ന മേഖലയിൽ ഇത്തരത്തിൽ റോഡിൽ വിള്ളൽ വരുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ ആരെങ്കിലും ടാർ ഒഴിച്ച് അടച്ചിട്ടുപോകുന്നത് സമ്മതിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തണമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ആവശ്യ അവർ ഉറച്ചുനിന്നതോടെ അടുത്തദിവസം അധികൃതർ എത്തിയിട്ട് നിർമാണം നടത്തിയാൽ മതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കൃത്യമായ പരിശോധനയും പരിഹാരവും ഉണ്ടാകണമെന്ന് ദീപു ഗംഗാധരൻ പറഞ്ഞു. 

Tags:    
News Summary - Crack on National Highway; Attempt to hastily seal it was thwarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.