ശാസ്‌താംകോട്ട: പോളിയോ ബാധിച്ച യുവതിയെയും ട്രാൻസ്ജെൻഡറായ സഹോദരനെയും വ്യാജമോഷണ കുറ്റത്തിൽ കുടുക്കിയ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പിക്ക് പരാതി.കുന്നത്തൂർ പടിഞ്ഞാറ് മാനാമ്പുഴ ശ്രീജ ഭവനിൽ എം. ശ്രീജ,സഹോദരൻ ജി. ഷിബു എന്നിവരാണ് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: ശ്രീജയുടെ സഹോദരൻ ഷിബു എട്ട് മാസമായി ഇടയ്ക്കാട്ടിലെ ഒരു വീട്ടിൽ ഹോം നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. എന്നാൽ, ശമ്പളം കുറവായതിനാൽ രണ്ട് മാസം മുമ്പ് മല്ലപ്പള്ളിയിലേക്ക് മാറി. കഴിഞ്ഞ ജൂൺ 30ന് വീട്ടുടമയായ യുവതിയുടെ ബന്ധു മരിച്ചതിനെ തുടർന്ന് കിടപ്പുരോഗിയായ പിതാവിന് കൂട്ടിരിക്കാനായി പരാതിക്കാരിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാവിലെ 11 ന് എത്തി രാത്രി എട്ടിന് തിരികെ മടങ്ങി. പിറ്റേ ദിവസം ജൂലൈ 12ന് ശൂരനാട് പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച് മോഷണ കുറ്റത്തിന് പരാതി കിട്ടിയതായും ഹാജരാകണമെന്നും ആവശ്യപ്പെട്ടു. സ്‌റ്റേഷനിൽ എത്തിയ ശേഷമാണ് വീട്ടുടമയുടെ 14 പവൻ സ്വർണം തന്റെ സഹോദരന്റെ നിർദേശപ്രകാരം താൻ മോഷ്ടിച്ചുവെന്നതാണ് പരാതി എന്നറിയുന്നത്. പൊലീസിനോട് നിരപരാധിത്വം അറിയിച്ചെങ്കിലും അവരത് മുഖവിലയ്ക്കെടുത്തില്ല.
സഹോദരനെ മാപ്പുസാക്ഷിയാക്കാമെന്നും മോഷ്ടിച്ച 14 പവനിൽ 11 പവൻ നൽകിയാൽ മതിയെന്നും 3 പവൻ സാമ്പത്തികശേഷി ഇല്ലാത്തതിനാലും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ആയതിനാലും തനിക്ക് തരാമെന്നും ചോദ്യം ചെയ്ത പൊലീസുകാർ അറിയിച്ചു. കുറ്റം സമ്മതിച്ചില്ലെങ്കിൽ ദേഹോപദ്രവം ഏൽപ്പിച്ച് സമ്മതിപ്പിക്കാൻ തങ്ങൾക്ക് അറിയാമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തി. ആറുമണിക്കൂർ തടഞ്ഞു വെച്ച് ചോദ്യം ചെയ്തു. താൻ സ്‌റ്റേഷനിൽ ചെല്ലുമ്പോൾ പരാതിക്കാരിയായ വീട്ടമ്മ എത്തിയിരുന്നില്ല. പിറ്റേ ദിവസം വീണ്ടും ഹാജരായെങ്കിലും പരാതിക്കാരി എത്താതിരുന്നതിനെ തുടർന്ന് കേസ് അടുത്ത ദിവസത്തേക്ക് മാറ്റി. ജൂലൈ 14ന് വീണ്ടും എത്തിയപ്പോൾ മോഷണം പോയ സ്വർണം കിട്ടിയതായും കേസ് പിൻവലിക്കുകയാണെന്ന് വീട്ടുടമയായ യുവതി അറിയിച്ചതായും പറഞ്ഞ് ശൂരനാട് പൊലീസ് തങ്ങളെ മടക്കി അയക്കുകയുണ്ടായി. തങ്ങളെ
വ്യാജമോഷണ കുറ്റത്തിന് കുടുക്കുകയെന്നത് വീട്ടുടമയായ യുവതിയുടെ എറണാകുളം സ്വദേശിയായ സുഹൃത്ത് നടത്തിയ അജണ്ടയുടെ ഭാഗമാണെന്നും, ഇതിനാൽ സമഗ്രാന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.