കൊല്ലം ടൗൺ ഹാളിന് മുന്നിലെ ഡിവൈഡറിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ

കൗൺസിൽ തീരുമാനത്തിന് ഒരുമാസം; അനങ്ങിയില്ല ബോർഡുകൾ

കൊല്ലം: കോർപറേഷന് പണം നൽകാതെയും അപകടകരമായ രീതിയിലും നഗരറോഡുകളിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ മേയർ എ.കെ. ഹഫീസിന്‍റെ നേതൃത്വത്തിൽ എടുത്ത തീരുമാനം കൗൺസിൽ ഹാളിലെ നാലുചുമരുകളിൽ ഒതുങ്ങിയപ്പോൾ ബോർഡുകൾ റോഡിൽ ഭദ്രം. മേയർ എ.കെ. ഹഫീസും സ്ഥിരംസമിതി അധ്യക്ഷൻ കുരുവിള ജോസഫും ‘നീക്കിയേ തീരൂ’ എന്ന് ഒരുപോലെ നിലപാടെടുത്ത പരസ്യ ബോർഡുകൾ ആണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്ത കൗൺസിൽ യോഗം കഴിഞ്ഞ് ഒരു മാസം അടുക്കുമ്പോഴും പഴയ ദേശീയപാത റോഡിലെ കപ്പലണ്ടിമുക്ക് മുതൽ കലക്ടറേറ്റ് വരെ മീഡിയനുകളിൽ സസുഖം വാഴുന്നത്.

ജനുവരി 29ന് നടന്ന പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിലാണ് മേയറും സ്ഥിരംസമിതി അധ്യക്ഷനും ആവേശപൂർവം ഈ വിഷയത്തിൽ നടപടി ഉറപ്പെന്ന് ഉറപ്പുപറഞ്ഞത്. കരാർ പോലും ഇല്ലെന്നും ഒരു ബോർഡ് സ്ഥാപിച്ചതിൽനിന്നും പണം കിട്ടുന്നില്ലെന്നും സ്ഥിരംസമിതി അധ്യക്ഷൻ പറഞ്ഞപ്പോൾ കരാർ കഴിഞ്ഞ ഭരണസമിതിയുമായി ഉണ്ടാക്കിയെന്നും എന്നാൽ, കരാർ ലംഘിച്ച് അനധികൃതമായ രീതിയിലും അപകടകരമായുമാണ് ബോർഡുകൾ മീഡിയന് കുറുകെ സ്ഥാപിച്ചതെന്നുമാണ് മേയർ എ.കെ. ഹഫീസ് കൗൺസിലിൽ പറഞ്ഞത്.

‘ബോർഡുകൾ നീക്കാൻ ഈ കൗൺസിൽ തീരുമാനം എടുക്കണം’ എന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചതും മേയർ തന്നെയാണ്. നഗരസൗന്ദര്യവത്കരണത്തിനായി നട്ട ചെടികൾ മറച്ചും നശിപ്പിച്ചും ആണ് പലയിടത്തും ബോർഡുകൾ സ്ഥാപിച്ചത്. കൂടാതെ മീഡിയന് കുറുകെ വെക്കുന്നത് അപകടകരമാണെന്നും നിയമവിരുദ്ധമാണെന്നും മേയർ ആവർത്തിച്ചു. ബോർഡുകൾ നീക്കാൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, ഒരുമാസമായിട്ടും ഇക്കാര്യത്തിൽ നടപടി മാത്രമുണ്ടായില്ല, ഒരു ബോർഡ് പോലും ഇളകാതെ ഭദ്രമായി ഇപ്പോഴുമുണ്ട്. ഈ ബോർഡുകൾ നീക്കിയിട്ടില്ലെന്ന് ബി.ജെ.പി കൗൺസിലർ ശശികല റാവു ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പൊതുചർച്ചയിൽ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്ന വിശദീകരണം മേയറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഒരു കൗൺസിൽ യോഗത്തിലെ ചൂടുള്ള ചർച്ച വിഷയം അടുത്ത കൗൺസിൽ യോഗം ആയപ്പോഴേക്കും ‘മറവിയിൽ’ ആയതോടെ മേയർ തന്നെ നിയമവിരുദ്ധം എന്ന് ഉറപ്പിച്ചുപറഞ്ഞ ബോർഡുകൾ കൊല്ലത്തെ ‘പരസ്യനഗരം’ ആക്കി അനങ്ങാതെ ഇരിപ്പുറപ്പിക്കുകയാണ്. 

Tags:    
News Summary - A month has passed since the council's decision; the boards have not moved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.