സ്‌കൂൾ കായിക പ്രവർത്തനം കുട്ടികളുടെ ആവശ്യം കണ്ടറിഞ്ഞ് വേണം-ബാലാവകാശ കമീഷൻ

ശാസ്താംകോട്ട: സ്‌കൂളുകളിലെ കായിക പ്രവർത്തനങ്ങളും ഉപകരണങ്ങളും കുട്ടികളുടെ പ്രായത്തിനനുസരിച്ചും അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ളതുമായിരിക്കണമെന്ന്‌ സംസ്ഥാന ബാലാവകാശ കമീഷൻ. ബാലാവകാശ പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ എൽ. സുഗതൻ സംസ്ഥാന ബാലാവകാശ കമീഷന് അയച്ച ഹർജിയിലാണ് കമീഷൻ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സ്പോർട്സ് അതോർട്ടിക്കും ഉത്തരവ് നടപ്പാക്കാൻ നിർദേശം കൊടുത്തത്. 2019ൽ ആലപ്പുഴ ജില്ലയിലെ ചുനക്കര വി.എച്ച്.എസ്‌.എസിലെ ആറാം ക്ലാസ് വിദ്യാർഥി നവനീത് മറ്റ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ, അവരുപയോഗിച്ചിരുന്ന തടിക്കഷണം തെറിച്ച് കഴുത്തിനു പിന്നിൽ പതിച്ച് മരിച്ചിരുന്നു. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ചെറിയ ക്ലാസുകളിലെ കുട്ടികൾ തടിക്കഷ്ണങ്ങളും കല്ലുകളും ഉപയോഗിച്ചാണ് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കമീഷൻ വിലയിരുത്തി. സ്‌കൂളുകളിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം കായികാധ്യാപകരുടെ സാന്നിധ്യത്തിൽ അപകട രഹിതവും ശാസ്ത്രീയവുമായ പരിശീലനവും കൊടുക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കായികാധ്യാപകരെ നിയമിക്കണമെന്നും കായിക പരിശീലനത്തിനും ഫണ്ട്‌ വിനിയോഗത്തിനുമായി എല്ലാ സ്‌കൂളുകളിലും പ്രത്യേക കമ്മിറ്റികളുണ്ടാകണമെന്നും 45 ദിവസങ്ങൾക്കുള്ളിൽ തീരുമാനമറിയിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.