തട്ടിപ്പ് പദ്ധതിയുമായി വന്നാൽ കെ-റെയിലിന് അനുമതി കിട്ടില്ല -കെ. സുരേന്ദ്രൻ

കൊല്ലം: പരിസ്ഥിതി തകർക്കാത്ത മതിലുകെട്ടാത്ത കേരളത്തെ രണ്ടാക്കാത്ത പദ്ധതിക്കല്ലാതെ, തട്ടിപ്പുമായി വന്നാൽ കെ-റെയിലിന് അനുമതി ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ-റെയിൽ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിനോ ഭൂമി ഏറ്റെടുക്കലിനോ ബി.ജെ.പി എതിരല്ല. വികസനം തടസ്സപ്പെടുത്തുക എന്ന നയവുമില്ല. നരേന്ദ്ര മോദി സർക്കാർ വന്നശേഷമാണ് രാജ്യത്താകെ വൻതോതിലുള്ള വികസനം സാധ്യമായത്. അതിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കലും ഉണ്ടായിട്ടുണ്ട്. കെ-റെയിലിനെ എതിർക്കുന്നത് അത് കേരളത്തൈ തകർക്കുമെന്നതിനാലാണ്. പദ്ധതി യാഥാർഥ്യമായാൽ ജനങ്ങളുണ്ടാവില്ല. വൻകടബാധ്യത സംസ്ഥാനത്തെ ശ്രീലങ്കയുടെ അവസ്ഥയിലാവും എത്തിക്കുക. ജനതാൽപര്യമോ വികസന താൽപര്യമോ അല്ല സാമ്പത്തിക താൽപര്യങ്ങൾ മാത്രമാണ് പദ്ധതിക്ക് പിന്നിലെ ആവേശത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ ഐക്യദാർഢ്യ സമിതി ജില്ല അധ്യക്ഷൻ രാമാനുജൻ തമ്പി, കെ.പി.സി.സി മുൻ സെക്രട്ടറി സൈമൺ അലക്സ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിമാരായ വയയ്ക്കൽ സോമൻ, വി. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.