പരിമിതികളിൽ വീർപ്പുമുട്ടി ആയുർവേദ ആശുപത്രി

ശാസ്താംകോട്ട: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം പോരുവഴി കമ്പലടി ഗവ.ആയുർവേദ ആശുപത്രിയിലെത്തുന്ന രോഗികൾ വലയുന്നു. ദിവസവും ഇരുന്നൂറിലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. 1987 ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ 10 കിടക്കകളാണുള്ളത്. എന്നാൽ, താലൂക്കിലെ തന്നെ ഏറ്റവും വലിയ ആയുർവേദാശുപത്രിയായ ഇവിടെ രോഗികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും അപര്യാപ്തമാണ്. വർഷങ്ങൾക്കു മുമ്പ് പുതിയ കെട്ടിടം നിർമിച്ചെങ്കിലും പഴയ കെട്ടിടത്തിൽതന്നെയാണ് ഇപ്പോഴും ആശുപത്രിയുടെ പ്രവർത്തനം. വൈദ്യുതിയും കുടിവെള്ളവും സുലഭമല്ല. അടച്ചുറപ്പില്ലാത്ത പാചകപ്പുരയും വനിതാ വാർഡുമാണുള്ളത്. ആശുപത്രിയിലെ സ്ഥലപരിമിതി ജീവനക്കാർക്കും ബുദ്ധിമുട്ടാണ്​. ആകെയുള്ള ഒരു ശുചിമുറിയാണ് രോഗികളും ജീവനക്കാരും ഉപയോഗിക്കുന്നത്. കിടത്തി ചികിത്സക്ക് സൗകര്യം കുറവാണ്. ഗതാഗത സൗകര്യം കുറവായ കമ്പലടിയിലേക്ക് ചക്കുവള്ളി, ശാസ്താംനട ഭാഗങ്ങളിൽനിന്ന്​ ഓട്ടോ പിടിച്ചേ എത്താൻ കഴിയൂ. ഇതിനാൽ പാവപ്പെട്ട രോഗികൾ കിലോമീറ്ററുകളോളം നടന്നാണ് എത്തുന്നത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടത്തി ചികിത്സക്കായി ബഹുനില മന്ദിരം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നിവേദനം നൽകി. രണ്ട് കോടി രൂപയുടെ ഫണ്ടിനു വേണ്ടിയുള്ള പ്രൊപ്പോസലും പ്ലാനും അടങ്ങിയ നിവേദനം എം.പി എൻ.എച്ച്.എം അധികൃതർക്ക് കൈമാറി. കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, മെംബർ അരുൺ ഉത്തമൻ എന്നിവരാണ് നിവേദനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.