പൂട്ടിനുള്ളിൽ വീർപ്പുമുട്ടുകയാണ് കൊല്ലത്തിൻെറ സാംസ്കാരിക കേന്ദ്രമായ പബ്ലിക് ലൈബ്രറി. 2020 മാർച്ച് 15ന് കോവിഡ് പ്രതിസന്ധിയിൽ പൂട്ടിയ ഗ്രസ്ഥശാല ഇതുവരെ തുറന്നിട്ടില്ല. വെറുമൊരു പുസ്തകശാലക്കപ്പുറമായിരുന്നു കൊല്ലത്തുകാർക്ക് ഇവിടം. പത്രം വായിക്കാനും പുസ്തകമെടുക്കാനും മാത്രമല്ല, സാംസ്കാരിക ചർച്ചകൾക്ക്, ഒത്തുകൂടലിന് എല്ലാം ഈ അക്ഷരമുറ്റം അവർക്ക് അത്യന്താപേക്ഷിതമായിരുന്നു. ഇവിടെ വന്നിരുന്ന് പഠിച്ച് മത്സര പരീക്ഷകളിൽ ജയിച്ച്, ഉദ്യോഗസ്ഥരായവരും നിരവധി. എന്നാൽ ഇന്നവയെല്ലാം പഴങ്കഥകൾ. ലോക്ഡൗൺ എന്ന അടച്ചുപൂട്ടൽ കഴിഞ്ഞ് ഏതാണ്ടെല്ലായിടവും തുറന്നിട്ടും പബ്ലിക് ലൈബ്രറിയുടെ പൂട്ട് ഇപ്പോഴും തുറന്നിട്ടില്ല. ഒരു വർഷമായി തുറക്കാത്തതുമൂലം വിലപ്പെട്ട പുസ്തകങ്ങളും നശിക്കുന്നു. ശമ്പളം നൽകാൻ പണമില്ല എന്നൊരു ന്യായം അധികാരികൾ പറയുേമ്പാൾ, പുസ്തകങ്ങൾ നശിക്കുന്നതിൽ അക്ഷര സ്നേഹികളായ ജീവനക്കാരും ദുഃഖത്തിലാണ്. പൂട്ടുവീണതിന് പിന്നാലെ ഏപ്രിലിൽ പകുതി ശമ്പളം നൽകിയല്ലാതെ പിന്നെയൊന്നും അവർക്ക് കിട്ടിയിട്ടില്ല. ഒരു വർഷമായി അവർ എങ്ങനെ ജീവിക്കുന്നെന്ന് പോലും ആരും തിരക്കിയിട്ടില്ല. താഴുവീണ പബ്ലിക് ലൈബ്രറിയുടെ അവസ്ഥയിലൂെട ഒരന്വേഷണം. തയാറാക്കിയത് -ബീന അനിത താഴെന്ന് തുറക്കും അക്ഷരതറവാടിൻെറ... ഇരുളിൽ മറയുകയോ അക്ഷരവെളിച്ചം കടുത്ത വേനലിലും നനുത്ത തണുപ്പിൽ പുതച്ചുനിൽക്കുകയാണ് കൊല്ലത്തിൻെറ സാംസ്കാരിക പൂമുഖം. താഴിട്ടുപൂട്ടിയ ഗേറ്റിനപ്പുറം, കരിയിലകൾ വഴിവിരിച്ച പടിക്കെട്ടുകൾ നിശബ്ദം. ദിവസവും ആയിരത്തിലധികം പേരെ സ്വാഗതം ചെയ്യാൻ തുറന്നിരുന്ന ചില്ലുവാതിലുകൾ അനാഥത്വം പേറി അടഞ്ഞുകിടക്കുന്നു. കൊല്ലത്തിൻെറ യശസ്സും തലയെടുപ്പുമായ പബ്ലിക് ലൈബ്രറി ഇങ്ങനെ അവഗണനയുടെ താളുകളിൽ കുടുങ്ങിയിട്ട് ഒരു വർഷവും ഒരു മാസവും പിന്നിട്ടു. കോവിഡ് വിരിച്ച വലയിൽപെട്ട് പൂട്ട്വീെണന്ന് സാേങ്കതികം പറയാം. എന്നാൽ, മറ്റെല്ലാ സ്ഥാപനങ്ങളും തുറക്കുകയും ആയിരങ്ങൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ പോലും നടക്കുകയും ചെയ്തിടത്ത് അഭിമാനസ്തംഭമായ പബ്ലിക് ലൈബ്രറിക്കുമുന്നിലെ പൂട്ട്, ഇൗ നാട്ടിലെ അക്ഷരസ്നേഹികളെ നോക്കി കൊഞ്ഞനംകുത്തുകയാണ്, അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരെ കളിയാക്കുകയാണ്. മത്സരപരീക്ഷകൾക്ക് തയാറെടുക്കാനും പഠനപ്രവർത്തനങ്ങൾക്കും പുസ്തകങ്ങൾ കടംകൊള്ളാനുമൊക്കെയായി ദിനംപ്രതി ആയിരത്തിന് മുകളിൽ പേർ എത്തിയിരുന്ന അക്ഷരമുറ്റമാണിത്. ഒരു ലക്ഷത്തിപതിനായിരം വരുന്ന പുസ്തകങ്ങളുടെ സ്ഥിതി വ്യക്തമായി ആർക്കുമറിയില്ല. ലൈബ്രറി തുറക്കണെമന്ന ആവശ്യമുയർത്തി കുഴഞ്ഞിരിക്കുന്നു ജീവനക്കാരും വായനക്കാരും സാംസ്കാരിക നായകരും. ശമ്പളം നൽകാൻ ഫണ്ട് ഇല്ല എന്നതാണ് തുറക്കാത്തതിന് പറയുന്ന ന്യായം. ലൈബ്രറി വളപ്പിലെ ഹാളുകളിൽ പരിപാടി നടക്കുന്നതിലൂടെ കിട്ടുന്ന തുക ഉപയോഗിച്ചായിരുന്നു ശമ്പളം നൽകിയിരുന്നത്. ആ ഹാളുകൾ മാസങ്ങളായി പ്രവർത്തിച്ചുതുടങ്ങിയിട്ടും തൊട്ടപ്പുറത്തെ പൂട്ട് തുറക്കാനുള്ള താക്കോൽ വാങ്ങാനുള്ള തുക മാത്രം ആയിട്ടില്ലത്രേ. ഇത്തരത്തിൽ നശിക്കാനാണോ രവി മുതലാളി എന്ന് കൊല്ലത്തുകാർ സ്നേഹത്തോടെ വിളിക്കുന്ന കെ. രവീന്ദ്രനാഥൻ നായർ ഇൗ സാംസ്കാരിക കേന്ദ്രത്തിന് നാലു പതിറ്റാണ്ടു മുമ്പ് ജന്മം നൽകിയത്? ഇന്നാട്ടിലെ അക്ഷരസ്നേഹികളും സാംസ്കാരിക പ്രവർത്തകരും സ്നേഹമൂട്ടി ഇൗ സ്ഥാപനത്തെ വളർത്തിയത് ഇങ്ങനെ പാതിവഴിയിൽ പകച്ചുനിൽക്കാനാണോ?.... സാമൂഹിക സേവനത്തിൻെറ അച്ചാണി മാതൃക ലോകത്തുതന്നെ മറ്റൊരു ലൈബ്രറിക്കും അവകാശപ്പെടാനില്ലാത്തൊരു ജന്മകഥയാണ് കൊല്ലം പബ്ലിക് ലൈബ്രറിയുടേത്. ചലച്ചിത്ര നിർമാതാവും സാംസ്കാരിക പ്രവർത്തകനുമായ വ്യവസായി കെ. രവീന്ദ്രനാഥൻ നായർ, 1973ൽ തൻെറ പുതിയ ചിത്രമായ 'അച്ചാണി'യുടെ ലാഭം െകാല്ലം നഗരത്തിൽ പബ്ലിക് ലൈബ്രറി തുറക്കാൻ വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. നാടിനായൊരു വായനശാല പിറക്കുന്നത് സ്വപ്നം കണ്ട സാധാരണക്കാർ 'അച്ചാണി' മൂന്നും നാലും അതിൽകൂടുതലും തവണ കണ്ട്, സൂപ്പർഹിറ്റാക്കി. സിനിമയിലൂടെ 'അച്ചാണി രവി' എന്ന പേരും നേടിയ കെ. രവീന്ദ്രനാഥൻ നായർ വാക്ക് പാലിച്ചു. 15 ലക്ഷം രൂപ നിസ്വാർഥ സംരംഭത്തിനായി അദ്ദേഹം സംഭാവന നൽകി. അദ്ദേഹത്തിനൊപ്പം ഭിഷഗ്വരനായിരുന്ന ടി. കുര്യൻ, പത്രപ്രവർത്തകരായിരുന്ന എം.എസ്. ശ്രീധരൻ, ദേവാനന്ദ് എന്നിവരും സ്വപ്ന പദ്ധതിക്കായി കലക്ടർ എം. ജോസഫിന് മുന്നിലെത്തി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിളിച്ചുേചർത്ത് കലക്ടർ മുൻകൈയെടുത്തു. വൈകാതെ, തിരുവിതാംകൂർ-കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി ആക്ടിനെ ചുവടുപിടിച്ച് 'ക്വയ്ലോൺ പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സൻെറർ' സൊസൈറ്റി പിറന്നു. നഗരത്തിൽ ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യവുമായി അന്നത്തെ മന്ത്രിമാരായ ടി.കെ. ദിവാകരൻ, ബേബി ജോൺ എന്നിവരുടെ സഹായം തേടി. സാംസ്കാരിക നിലയമായി മാറാൻ കഴിയുന്ന ലൈബ്രറി സമുച്ചയമെന്ന ആശയത്തിലേക്ക് വെളിച്ചം വീശിയത് ടി.കെ. ദിവാകരനായിരുന്നെന്ന് രവീന്ദ്രനാഥൻ നായർ തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഭൂമിക്കായുള്ള അന്വേഷണം അവസാനിച്ചത് വൈ.എം.സി.എ റോഡിലുണ്ടായിരുന്ന എക്സൈസ് കോംപ്ലക്സിലാണ്. എക്സൈസുകാർക്ക് സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം പകരം വാടകക്ക് നൽകി, രവി മുതലാളി മുന്നിൽ നിന്നതോടെ 1975ലെ പുതുവർഷ ദിനത്തിൽ 2.5 ഏക്കർ ഭൂമി ലൈബ്രറിക്കായി സർക്കാർ സൊസൈറ്റിക്ക് കൈമാറി. പിന്നാലെ, ഏപ്രിൽ 23ന് മന്ത്രി ബേബി ജോൺ ശിലാസ്ഥാപനം നടത്തി. 1979 ജനുവരി രണ്ടിന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി മികവിൻെറ അക്ഷരകേന്ദ്രം നാടിന് സമർപ്പിച്ചു. പ്രധാന ലൈബ്രറിക്കൊപ്പം സോപാനം ഒാഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ, കുട്ടികളുടെ ലൈബ്രറി എന്നിവയും ചേർന്നതാണ് സമുച്ചയം. കെ. രവീന്ദ്രനാഥൻ നായർ അജീവനാന്ത ഒാണററി സെക്രട്ടറിയായ ഗവേണിങ് ബോഡിയാണ് ലൈബ്രറിയുടെ നടത്തിപ്പ്. കലക്ടർ ചെയർമാനും കൊല്ലം മേയർ വൈസ് ചെയർമാനുമാണ്. വിവിധ മേഖലകളിൽ നിന്നുള്ള സഹായവും സഹകരണവും സ്വയം കണ്ടെത്തുന്ന വരുമാനവും കൊണ്ട് ലക്ഷത്തിന് മുകളിൽ പുസ്തകങ്ങളും അരലക്ഷം അംഗങ്ങളും റിസർച് സൻെററുമായി നാല് പതിറ്റാണ്ടിനുള്ളിൽ ഗ്രന്ഥശാല വളർന്നുപന്തലിച്ചു. തലമുറകൾ അവിടത്തെ പുസ്തകത്താളുകളിലൂടെ ജീവിതത്തിൻെറ വിജയപടവുകളേറി. എന്നാൽ, രവീന്ദ്രനാഥൻ നായർ അസുഖബാധിതനായി പൊതുരംഗം വിട്ടതോടെ പബ്ലിക് ലൈബ്രറിയുടെയും വീഴ്ച തുടങ്ങി. കൃത്യമായ തെരഞ്ഞെടുപ്പോ പ്രവർത്തനമോ ഇല്ലാത്ത ഗവേണിങ് ബോഡിയിൽ, ചിലരുടെ സ്വാർഥതാൽപര്യത്തിലേക്ക് ഇൗ മഹാപ്രസ്ഥാനത്തെ കെട്ടിയിട്ടതിൻെറ പരിണിതിയാണ് നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് അക്ഷരപ്രേമികൾ പറയുന്നു. കോവിഡ് പൂട്ടലിനൊരു നിമിത്തം മാത്രം. രവി മുതലാളി എന്ന മനുഷ്യനോടുള്ള ആദരവും സ്നേഹവും കാരണം ഒന്ന് ശബ്ദമുയർത്തി പ്രതിഷേധിക്കാൻ പോലും കഴിയാത്ത ധർമസങ്കടത്തിലാണ് ജീവനക്കാർ. തങ്ങളുടെ നല്ലകാലം തുച്ഛ വേതനത്തിന് തൊഴിലെടുത്ത് പരിപാലിച്ച പുസ്തകങ്ങൾ നശിച്ചോ ഇല്ലയോ എന്ന് നോക്കാൻപോലും അനുവദിക്കപ്പെടാതെ അടച്ച ഗേറ്റിന് പുറത്ത് അന്യരായി നിൽക്കേണ്ടിവരുന്ന ജീവനക്കാരുടെ ദൈന്യത ഇനി ആരോട് പറയാൻ.... ആര് കേൾക്കാൻ... തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.