വ്രതമെന്ന ഹൃദയരഹസ്യം (ചിത്രം) സർവൈശ്വര്യത്തോടുകൂടി വിശുദ്ധ റമദാൻ നമ്മളിലേക്ക് സമാഗതമായി. ആത്മീയവും ആരോഗ്യപരവുമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വ്രതശുദ്ധിയുടെ നാളുകളാണ് റമദാനിൻെറ കാതൽ. ക്ഷമാശീലം, ത്യാഗ മനഃസ്ഥിതി, ജീവിതശുദ്ധി, സഹജീവികളോടുള്ള ദയ എന്നിവ വ്രതം സമ്മാനിക്കുന്ന നേട്ടങ്ങളിൽ ചിലതാണ്. ഇസ്ലാമിൻെറ ആരാധന കർമങ്ങളിൽ ഏറ്റവും രഹസ്യമായ കർമവും സ്രഷ്ടാവിന് ഏറ്റവും പ്രിയങ്കരവുമാണ് വ്രതം. നമസ്കാരവും ഹജ്ജ് കർമവും സകാതും സമൂഹത്തിൽ മറ്റുള്ളവർ കാണെ ചെയ്യുന്ന കർമങ്ങളാണെങ്കിൽ നോമ്പ് സ്രഷ്ടാവിൻെറയും സൃഷ്ടിയുടെയും ഇടയിലുള്ള ഹൃദയരഹസ്യമാണ്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് 'വ്രതം എനിക്കുള്ളതാണ്, അതിൻെറ പ്രതിഫലം നൽകുന്നത് ഞാനാണ്'. ഇൗ പ്രഖ്യാപനം വ്രതത്തെ മറ്റു കർമങ്ങളിൽനിന്ന് വേറിട്ടതാക്കുന്നു. കാരുണ്യവാനായ സ്രഷ്ടാവ് തൻെറ അടിമകൾക്ക് ഉന്നതതലങ്ങളിൽ കയറിയെത്താൻ നൽകിയ ആനുകൂല്യങ്ങളുടെ സുവർണാവസരമാണ് വ്രതശുദ്ധിയുടെ നാളുകൾ. പുണ്യങ്ങൾ പെയ്തിറങ്ങുന്ന ദിവ്യമുഹൂർത്തങ്ങളാണ് റമദാനിലെ ഓരോ രാത്രികളും. പാപങ്ങളെ പുണ്യം കൊണ്ട് മായ്ച്ചുകളയാനും തെറ്റിൻെറ കറകളെ പശ്ചാത്താപത്തിൻെറ കണ്ണുനീർ കൊണ്ട് കഴുകി സ്ഫുടമാക്കാനും കഴിയുന്ന ദിനങ്ങൾ. ആർഭാട- ആവാസ- അശ്ലീല - അനാചാര ജീവിതത്തിൽനിന്ന് മുക്തമായി സ്രഷ്ടാവിൻെറ പ്രീതിയുടെ സമർപ്പണത്തിൻെറ സുകൃതത്തിൻെറ പാതയിൽ ചലിക്കാൻ നമുക്ക് പ്രതിജ്ഞടുക്കാം. ഇൗ റമദാൻ അതിനു അവസരമാകട്ടെ - എസ്. അയ്യൂബ്ഖാൻ മഹ്ളരി മുട്ടയ്ക്കാവ് (ചീഫ് ഇമാം, കണ്ടച്ചിറ ജുമാമസ്ജിദ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.