തൊഴിലുറപ്പ് പദ്ധതിയിലെടുത്ത കുഴികൾ വിവാദമായതോടെ നികത്തി

അഞ്ചൽ: തൊഴിലുറപ്പ് പദ്ധതി പ്രകാരം റബർ പുരയിടത്തിൽ എടുത്ത മഴക്കുഴികൾ ഒരു ദിവസത്തിനു ശേഷം മണ്ണിട്ടു മൂടി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പൊടിയാട്ടുവിളയിലാണ് സംഭവം. വിധവകൾ ഗൃഹനാഥകളായ കുടുംബങ്ങളുടെ പുരയിടത്തിൽ നിർമിച്ച കുഴികളാണ് നിർമിച്ചവർ തന്നെ ഒരു ദിവസത്തിനു ശേഷം നികത്തിയത്. വാർഡിലെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ച് ഏക്കർ സ്ഥലത്ത് 510 മഴക്കുഴികൾ 351 തൊഴിൽ ദിനങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നതാണ് പ്രോജക്ട്. എന്നാൽ, ഇവിടെ 30 സൻെറ് ഭൂമിയിൽ ഇരുന്നോറോളം കുഴികളാണ് 10 ദിവസമെടുത്ത് നിർമാണം പൂർത്തിയാക്കിയത്. എല്ലാ റബർമരങ്ങളുടെയും ചുവട്ടിൽ ഓരോ കുഴികളാണ് കുഴിച്ചിരുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ തൊഴിലുറപ്പിന്‍റെ ചുമതലയുള്ള പഞ്ചായത്തിലെ ഉദ്യോഗസ്ഥ ഇടപെട്ടാണ് തൊഴിലാളികളെ കൊണ്ടു തന്നെ കുഴികൾ നികത്തിച്ചത്. തൊഴിലുറപ്പിന്‍റെ പേരിൽ ഇത്തരം അനാവശ്യവും അശാസ്ത്രീയവുമായ പദ്ധതികൾ നടപ്പാക്കുന്നതുമൂലം കോടികളാണ് പാഴാകുന്നതെന്നും തൊഴിലിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ജീവനക്കാർ എത്താത്തതിനാലാണ് ഇത്തരം അനാവശ്യ പ്രവൃത്തികൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പദ്ധതി നടത്തിപ്പിലുണ്ടായ നിരുത്തരവാദിത്തം മൂലം കുഴികൾ നികത്താനെടുത്ത തൊഴിൽ ദിനങ്ങൾ ഏത് പദ്ധതിയിൽപെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ. ചിത്രം: തൊഴിലുറപ്പ് പദ്ധതി പ്രകാരം പൊടിയാട്ടുവിളയിൽ റബർ പുരയിടത്തിൽ നിർമിച്ച അശാസ്ത്രീയമായ മഴക്കുഴികൾ (KE ACL - 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.