ചരിത്ര പോരാട്ടങ്ങളുടെ സ്മരണകളിൽ പീരങ്കി മൈതാനം

-അമൃതം ആസാദി- കൊല്ലം: സ്വാതന്ത്ര്യസമരത്തിന്‍റെയും നവോത്ഥാന ചരിത്രത്തിന്‍റെയും സ്മരണകൾ നിറഞ്ഞതാണ് നഗരഹൃദയത്തിലെ പീരങ്കി മൈതാനം. സുവർണ ലിപികളിൽ എഴുതപ്പെട്ട അവിസ്മരണീയ സമരപോരാട്ടങ്ങളുടെ ചരിത്രമുണ്ടെങ്കിലും പീരങ്കി മൈതാനം ഇപ്പോൾ പേരിൽ മാത്രമൊതുങ്ങുകയാണ്. പലവിധ നിർമാണ പ്രവർത്തനങ്ങൾക്കും മൈതാനത്തെ അധികൃതർ തെരഞ്ഞെടുത്തതോടെ ചരിത്ര സ്മരണകൾ ഒരു കോണിലേക്കൊതുങ്ങി. ഒട്ടേറെ സമര പോരാട്ടങ്ങൾക്കാണ് പീരങ്കി മൈതാനം വേദിയായത്. കൊല്ലം യുദ്ധം, സ്റ്റേറ്റ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന ബഹിഷ്കരണ യോഗത്തിനുനേരെ നടന്ന വെടിവെപ്പ്, കല്ലുമാല സമരം തുടങ്ങിയവ സുവർണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ടവയാണ്. 1809ൽ കൊല്ലം കീഴടക്കാൻ ശ്രമിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയും വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂറും തമ്മിൽ നടന്ന 'കൊല്ലം യുദ്ധ'മാണ് ഇവയിൽ പ്രധാനം. കൊല്ലത്ത് നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ രക്തരൂഷിതമായ ഏടാണ് കൊല്ല വർഷം 1114 ചിങ്ങം 17ന് നടന്ന വെടിവെപ്പ്. പീരങ്കി മൈതാനത്ത് നടന്ന വെടിവെപ്പിൽ ഏഴുപേർ തൽക്ഷണം മരിച്ചു. 1915ൽ നടന്ന കല്ലുമാല സമരം സ്ത്രീ മുന്നേറ്റ പോരാട്ടത്തിന്‍റെ ശ്രദ്ധേയമായ ചരിത്രമാണ്. സ്ത്രീകൾ ജാതി അടിമത്തത്തിന്‍റെ അടയാളമായി കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ വസ്തുക്കൾ കൊണ്ടുള്ള ആഭരണം ധരിക്കണമെന്ന നിബന്ധനക്കെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നതാണ് കല്ലുമാല പൊട്ടിച്ചെറിഞ്ഞ് നടത്തിയ വിപ്ലവകരമായ സമരം. ചരിത്രത്തിന്‍റെ പീരങ്കിയൊച്ചകൾ നിറഞ്ഞ മൈതാനം സ്മാരകമായി സംരക്ഷിക്കാൻ അധികൃതർ തയാറാകുന്നില്ല. ഒരു ഭാഗത്ത് കെട്ടിടങ്ങൾ നിറയുമ്പോൾ മറുഭാഗത്ത് മാലിന്യം തള്ളാനുള്ള ഇടമായി അധികൃതർ മൈതാനത്തെ തെരഞ്ഞെടുത്തു. പലപ്പോഴായി ഭാഗംവെച്ചുനൽകി മൈതാനം ഇല്ലാതായ സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.