കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച് ചർച്ച നടത്തുന്നതിന് കർണാടക കെ.എസ്.ആർ.ടി.സി അധികൃതർ ഞായറാഴ്ച കാസർകോട് എത്തും. ഒമ്പതു മാസത്തോളമായി നിർത്തിെവച്ച സർവിസ് പുനരാരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സംബന്ധിച്ചായിരിക്കും ചർച്ച. കർണാടക-കേരള ആർ.ടി.സികൾ തുല്യ ഷെഡ്യൂളുകളാണ് നടത്തുക. അതിന് ഇടവിട്ടുള്ള സമയം നിജപ്പെടുത്താനുണ്ട്. ഇതുസംബന്ധിച്ച സമയം ക്രമപ്പെടുത്താനാണ് ചർച്ച നടത്തുന്നത്.
കർണാടകയിൽ ബസ് യാത്ര സജീവമായി. കെ.എസ്.ആർ.ടി.സിയിലും ലോക്ഡൗൺ നിബന്ധനകളിൽ ഇളവുവന്നിട്ടുണ്ട്. അതിനാലാണ് സർവിസ് പുനരാരംഭിക്കുന്നത്. തിങ്കളാഴ്ച മുതലാണ് സർവിസ് ആരംഭിക്കുക. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ മാത്രം വൈകുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും തിങ്കളാഴ്ച സര്‍വിസ് പുനരാരംഭിക്കാൻ ഒരുക്കമാണ്. നിര്‍ത്തിവെച്ച സർവിസുകള്‍ പുനരാരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടിട്ടുണ്ട്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഇതുസംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇപ്പോള്‍ തലപ്പാടി വരെ മാത്രമേ ഇരു സംസ്ഥാനത്തിെൻറയും ബസുകള്‍ ഓടുന്നുള്ളൂ. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും വിദ്യാഭ്യാസ ആവശ്യത്തിന് പോകുന്നവരുമടക്കം നിത്യേന മംഗളൂരുവിനെ ആശ്രയിക്കുന്ന നൂറുകണക്കിനു പേര്‍ ഏറെ പ്രയാസം അനുഭവിച്ചുവന്നിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായിരുന്നു. തിങ്കളാഴ്ച സർവിസ് പുനരാരംഭിക്കാൻ കലക്ടറും നിർദേശിച്ചിട്ടുണ്ട്. സെക്രട്ടറി തലത്തില്‍ ഉന്നയിച്ച് എത്രയും പെട്ടെന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് ശ്രമമുണ്ടാവണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.