നീലേശ്വരം: ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ റെയിൽവേ സ്ലീപ്പറുകൾ കയറ്റിപ്പോകുന്ന ലോറികൾ ജീവന് ഭീഷണിയാകുന്നു. തിരക്കേറിയ നീലേശ്വരം റോഡിൽക്കൂടി ഇവ കൊണ്ടുപോകുന്നത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ അപകടഭീതിയുണ്ടാക്കുന്നുവെന്നാണ് പരാതി. ഉപയോഗശൂന്യമായ റെയിൽവേ കോൺക്രീറ്റ് സ്ലീപ്പറുകൾ കയറ്റിയ ലോറി നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ ചീറിപ്പായുകയാണെന്നാണ് ആരോപണം. ലോറിയിൽ അട്ടിവെച്ചശേഷം ഒരു സുരക്ഷയും ഒരുക്കാതെയാണ് ഇവ കയറ്റിക്കൊണ്ടുപോകുന്നത്. നീലേശ്വരം റെയിൽ വളപ്പിൽനിന്ന് കൊണ്ടുപോകുന്നത് കണ്ടുനിൽക്കുന്ന ആളുകളിൽ ഭീതിവിതക്കുകയാണ്. പിറകുവശം തുറന്നുവെച്ച വാഹനത്തിൽ ടൺകണക്കിന് ഭാരമേറിയ സ്ലീപ്പറുകൾ അട്ടിവെച്ച് നഗരംചുറ്റിയാണ് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ചീറിപ്പായുന്നത്. സുരക്ഷക്കായി പേരിനുപോലും ഒരു കെട്ടുകൊടുക്കാൻ ഇവർ തയാറല്ല. കഴിഞ്ഞവർഷം സ്ലീപ്പർ കൊണ്ടുപോകുമ്പോൾ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുവെച്ച് വാഹനത്തിൽനിന്ന് പുറത്തേക്ക് വീണു. അന്ന് പിറകിൽ വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തതിനാൽ മാത്രമാണ് അപകടമൊഴിവായത്. സുരക്ഷിതമായി ഇവ കടത്തിപ്പോകാനുള്ള സംവിധാനം കൈക്കൊള്ളാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.