എടക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് അടച്ചത് എടക്കാടുകാർക്ക് ദുരിതമാകുന്നു. കിഴക്കുഭാഗം സർവിസ് റോഡിനോട് ചേർന്നുള്ള ഓവുചാലിന്റെ ബാക്കി വന്ന 30 മീറ്റർ ഭാഗത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് റോഡടച്ചത്. എന്നാൽ, ഓവുചാലിന്റെ നിർമാണം പകുതിയായി ചെയ്യാമെന്നിരിക്കെ റോഡ് പൂർണമായി അടക്കുകയാണ് കരാർ കമ്പനി ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ബസ് യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഉയരമുള്ള പുതിയ പാതയിൽ കൂടി പോകുന്ന ബസിലെ എടക്കാട് ഇറങ്ങേണ്ട യാത്രക്കാരെ പഞ്ചായത്ത് ഓഫിസിനടുത്താണ് ഇറക്കുന്നത്. ഇവിടെനിന്ന് ബസാറിലെത്താൻ അരകിലോമീറ്ററോളം ചുറ്റണം. ബസ് കയറാനും ഇവിടെ തന്നെ വരണം. നല്ല ചൂടിൽ നടന്നുവന്ന് പൊരിവെയിലത്ത് ബസ് കാത്തുനിൽക്കേണ്ട യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്. ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്നത് അധിക ചെലവും വരുത്തിവെക്കുന്നു.
എടക്കാട് നിർമാണം പൂർത്തിയായ അടിപ്പാതക്ക് മുകളിലെ റോഡിന്റെ നിർമാണം തീരാതെയാണ് ഇതുവഴി ഗതാഗതത്തിന് തുറന്ന് കൊടുത്തത്. എടക്കാട് ഇണ്ടേരി അമ്പലത്തിന് സമീപത്ത് കൂടിയാണ് കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് ബസുകൾ ഉൾപ്പെടെ പോയിരുന്നത്. പകരം സംവിധാനമൊരുക്കി റോഡടക്കാൻ കഴിയുമെന്നിരിക്കെയാണ് നാട്ടുകാരെ ദുരിതത്തിലാക്കിയ പുതിയ നടപടി.
ദേശിയപാത 66 ന്റെ കിഴക്ക് പണിതീർന്ന ഭാഗമാണ് കൂടുതലും. ഇതുവഴി വാഹനങ്ങളെ കടത്തിവിടുന്നതിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിലവിൽ രാത്രിയായാൽ പുതിയ ഉയർന്ന റോഡിൽ ഇരുട്ടാണ്. ഇതുവഴി കി.മീറ്റർ താണ്ടിയുള്ള യാത്ര അപകടം നിറഞ്ഞതാണ്.
കണ്ണൂർ ഭാഗത്തുനിന്ന് എടക്കാട് ടൗണിലെത്താൻ കാൽനടയാത്രക്കാരും വാഹനങ്ങളും ദിശയറിയാതെ വട്ടംകറങ്ങുകയാണ്. ബസാറിലെത്താൻ ഉടൻ ബദൽ മാർഗം ഉണ്ടായില്ലെങ്കിൽ യാത്രക്ക് മണിക്കൂറുകൾ നഷ്ടമാവുക മാത്രമല്ല സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസമാണുണ്ടാവുക. വിഷയത്തിൽ പൊതുപ്രവർത്തകർ സമരരംഗത്ത് ഇറങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.