കല്യാശ്ശേരി: ദേശീയപാത പ്രവൃത്തിക്കിടെ കണ്ണൂർ-തളിപ്പറമ്പ് റൂട്ടിലെ പ്രധാന കവലയായ കീച്ചേരിയിൽ ഗതാഗതതടസ്സവും വാഹനക്കുരുക്കും പതിവായി. ദിവസങ്ങൾക്കകം നിരവധി അപകടങ്ങളും നടന്നു.
കണ്ണർ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തുനിന്നും അഞ്ചാംപീടിക ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ കവലയിലെത്തി വട്ടം കറണ്ടേണ്ടി വരുന്നു. വ്യക്തമായ ദിശാബോർഡുകൾ സ്ഥാപിക്കാത്തതാണ് പ്രധാനകാരണം. വാഹനങ്ങൾ ദിശ മാറി ഓടാൻ തുടങ്ങിയതോടെ നാട്ടുകാർ മൂൻകൈ എടുത്ത് കാർഡ് ബോർഡിൽ ദിശാബോർഡ് സ്ഥാപിച്ചാണ് താൽക്കാലിക പരിഹാരം കണ്ടത്.
ദേശീയപാത പ്രവൃത്തികളുടെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് കീച്ചേരിയിൽനിന്ന് സർവിസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. ഇത്രയും ദിവസങ്ങൾക്കുള്ളിൽ മാത്രം കവലയിൽ നാല് അപകടങ്ങളാണുണ്ടായത്.
സർവിസ് റോഡിലൂടെ അമിതവേഗതയിൽ വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിടിച്ച് ഒരാഴ്ച മുമ്പ് കാർ തകർന്നിരുന്നു. കാറിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
കീച്ചേരി കവലയിലെ സർവിസ് റോഡ് വഴി തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളും അഞ്ചാംപീടിക ഭാഗത്തുനിന്നുള്ള വാഹനങ്ങളും അഞ്ചാംപീടിക ഭാഗത്തേക്ക് കയറുന്ന വാഹനങ്ങളും തളിപ്പറമ്പ് ഭാഗത്തുനിന്നും മറ്റു ഭാഗങ്ങളിൽ നിന്നും എതിർഭാഗത്തെ സർവിസ് റോഡിലേക്ക് കയറുന്ന വാഹനങ്ങളും തലങ്ങും വിലങ്ങും പോകുന്ന അവസ്ഥയാണ്.
ദേശീയപാതവഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദിശാസൂചകമില്ലാത്തതിനാൽ ഇടത്തോട്ടും വലത്തോട്ടും പലപ്പോഴും കയറാൻ ശ്രമിക്കുന്നതും കവലയിൽ കുരുക്കിനിടയാക്കുന്നു.
കവലയിൽ ബസ് സ്റ്റോപ് ഉണ്ടെങ്കിലും ബസ് നിർത്തി ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ സ്ഥലസൗകര്യമില്ല. ഇതിനാൽ മറ്റുവാഹനങ്ങൾ കടന്നു പോകാൻ ഏറെ പാടുപെടുന്നു. കീച്ചേരിയിൽ ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതും കുരുക്കിന് കാരണമാകുന്നു. കീച്ചേരി ബസ് സ്റ്റോപ്പിന് സമീപം അഞ്ചാംപീടിക റോഡ് ഹൈവേയിൽ ചേരുന്ന ഭാഗത്തുള്ള റോഡിൽ വിറകടക്കമുള്ള സാധനങ്ങൾ കൂട്ടിയിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
തിരക്കേറിയ ഈ റോഡിൽ ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ കാൽനടക്കാർക്ക് നടക്കാനോ മാറിനിൽക്കാനോ സൗകര്യമില്ല. പുതിയ ഹൈവേയുടെ സർവിസ് റോഡ് ഇതിനുചേർന്നാണ് പോകുന്നത്. അവിടെയാണ് ഇപ്പോൾ തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.