കണ്ണൂർ: ഓണത്തിരക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ വെള്ളിയാഴ്ച നടപ്പാക്കിയ ഗതാഗത പരിഷ്‍കാരം പാളി. ഏകപക്ഷീയവും അശാസ്ത്രീയവുമെന്ന് ആരോപിച്ച് വ്യാപാരികളും ഓട്ടോ- ടാക്സി സംഘടനകളും രംഗത്തുവന്നു. എതിർപ്പ് ശക്തമായതോടെ ഗതാഗത പരിഷ്കാരം പിൻവലിച്ചു. പൊലീസും കോർപറേഷൻ മേയറും തമ്മിൽ വൈകീട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഗതാഗത പരിഷ്കാരത്തിൽ മാറ്റം വേണമെന്നും വീണ്ടും യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ ടി.ഒ.മോഹനനും രംഗത്തെത്തിയിരുന്നു. വിവിധ കോണുകളിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് എല്ലാവരുമായി കൂടിയാലോചിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്.
എസ്.ബി.ഐയിൽ നിന്ന് പുതിയ ബസ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിങ് ആക്കിയതിലും എസ്.ബി.ഐ ജങ്ഷനിൽ നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന ഇട റോഡ് വൺവേ ആക്കിയതിലും ആണ് എതിർപ്പ് ശക്തമായത്.
പ്ലാസ ജങ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ് സ്റ്റാൻറ് എൻട്രി വരെ വൺവെ ആക്കിയതും താവക്കരയിൽ നിന്നും പ്ലാസയിലേക്കുള്ള വഴി നോഎൻട്രി ആക്കി പുതിയബസ് സ്റ്റാൻറ് റോഡ് വഴി എസ്.ബി.ഐ ജങ്ഷൻ വഴി ഗതാഗതം ക്രമീകരിച്ചതും അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറഞ്ഞു.
നഗരത്തിലെ ചില സുപ്രധാന റോഡുകളിൽ പുതുതായി വൺവേ ഏർപ്പെടുത്തിയും ചില സ്ഥലങ്ങളിൽ യു ടേൺ നടപ്പാക്കിയും ചില സ്ഥലങ്ങളിൽ ബാരിക്കേഡ് വെച്ചു അടച്ചും ഏർപ്പെടുത്തിയുള്ള പരിഷ്കാരം പ്രഹനമാണെന്ന് ജില്ല മർച്ചന്റ്സ് ചേംബർ കുറ്റപ്പെടുത്തി.
ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിനു മുമ്പ് ജില്ല മർച്ചന്റ്സ് ചേംബർ, ചേംബർ ഓഫ് കോമേഴ്‌സ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി ഉൾപ്പെടെയുള്ള സംഘടന നേതാക്കളെ വിളിച്ചു ചർച്ച നടത്തിയില്ലെന്നും വ്യാപാരികൾ പറഞ്ഞു.
പരിഷ്‍കാരത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വ്യാപാരികൾക്കു പുറമെ ഓട്ടോറിക്ഷ ഉടമകളും രംഗത്തുവന്നു. പലയിടത്തും ഓട്ടോക്കാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. എല്ലാ ഭാഗത്തു നിന്നും എതിർപ്പ് വന്നതോടെയാണ് ഓണക്കാല തിരക്ക് പരിഹരിക്കാൻ കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ആദ്യ ദിവസം തന്നെ പിൻവലിക്കാൻ നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.