കണ്ണൂർ: ഗോത്രവര്‍ഗ മേഖലകളില്‍ മുന്‍ഗണന കാര്‍ഡുകള്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്ന് ഭക്ഷ്യ കമീഷന് ചെയര്മാന് കെ.വി. മോഹന്‍ കുമാര്‍. സംസ്ഥാന ഭക്ഷ്യ കമീഷന് ജില്ലതല അവലോകനയോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോത്ര മേഖലകളില്‍ ജനനീ ജന്മരക്ഷ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാരെ ബോധവല്‍ക്കരിക്കണം.
റേഷന്‍ കടകള്‍ മുഖേന ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്കുമ്പോള് തൂക്കുന്ന പാത്രത്തിന്റെ അളവ് ത്രാസില്‍ രേഖപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.വനിത ശിശു വികസന വകുപ്പില്‍ ആവശ്യമായ ഗോതമ്പ് കൃത്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ല പരാതി പരിഹാര ഓഫിസര്‍ കൂടിയായ എ.ഡി.എം കെ.കെ. ദിവാകരന് കമീഷന് നിർദേശം നല്കി.
2013ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങള്‍, വനിത ശിശുവികസന വകുപ്പിനു കീഴില്‍ അംഗൻവാടികള്‍ക്കുള്ള പോഷകാഹാര വിതരണം, പൊതുവിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ, പ്രഭാത ഭക്ഷണ പദ്ധതികള്‍, ആദിവാസി മേഖലകളിലെ ജനനീ ജന്മരക്ഷ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ അവലോകനം ചെയ്തത്.
സംസ്ഥാന ഭക്ഷ്യ കമീഷന് അംഗം പി. വസന്തം അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.കെ. ദിവാകരന്, തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി. മേഴ്സി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ല സപ്ലൈ ഓഫിസര്‍ എം. സുള്‍ഫിക്കര്‍, ഐ.സി.ഡി.എസ് പ്രോഗ്രാം മാനേജര്‍ സി.എച്ച്. ബിന്ദു, ഡി.ഡി.ഇ എ.പി. അംബിക, അസി. ഫുഡ് ആന്റ് സേഫ്റ്റി കമീഷണര്‍ കെ.പി. മുസ്തഫ, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസര്‍ കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.