കണ്ണൂർ നഗരത്തിൽനിന്ന് പുറപ്പെടുന്ന തിരക്കൊഴിഞ്ഞ ബസുകളിലൊന്ന് 

ഓട്ടം നിർത്തേണ്ടിവരും; നഷ്ടക്കയത്തിൽ സ്വകാര്യ ബസുകൾ

കണ്ണൂർ: സംസ്ഥാനത്തുടനീളമുള്ള പ്രതിസന്ധി ജില്ലയിലും താങ്ങാനാവാതെ സ്വകാര്യ ബസുടമകൾ. ഇനി ഓടിയിട്ട് കാര്യമില്ലെന്നാണ് മിക്ക ബസുടമകളും പറയുന്നത്. മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് ബസ് വ്യവസായം കൂപ്പുകുത്തിയിരിക്കുകയാണ്. ദിനംപ്രതി വലിയ സാമ്പത്തികനഷ്ടമാണ് ഉടമകളെ ഓട്ടം നിർത്തുന്നതിനുള്ള ആലോചനയിലേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഘടകം. കോവിഡ് കാലത്തും ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും അത് ഇത്രത്തോളം ഭീതിതമായ സാഹചര്യമുണ്ടാക്കിയിരുന്നില്ലെന്നാണ് ബസുടമകളും ജീവനക്കാരും പറയുന്നത്.

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകളിലെ സ്ഥിരം വനിതയാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ബസിന് ദിവസം ഓടാൻ 70 മുതൽ 80 ലിറ്റർവരെ ഡീസൽ ആവശ്യമാണ്. ഇതിനായി മാത്രം ദിവസേന 8000 രൂപയോളം നീക്കിവെക്കേണ്ടിവരും. നികുതി, ജീവനക്കാരുടെ ശമ്പളം, സ്പെയർ പാർട്സുകളുടെ വിലവർധന, അറ്റകുറ്റപ്പണി എന്നിവയുടെ തുകവരവിനെക്കാൾ കൂടുകയും ചെയ്തു. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്തതോടെ ലാഭകരമായ പ്രധാന റൂട്ടുകളടക്കം വലിയ തോതിൽ നഷ്ടം സംഭവിക്കാനിടയായി. രണ്ടാഴ്‌ചക്കിടെ ജില്ലയിൽ നിർത്തിവെച്ചത്‌ അമ്പതോളം സർവിസുകളാണ്.

കൂടാതെ, ടാക്‌സും ഇൻഷുറൻസും അടക്കുന്നതിൽനിന്ന്‌ ഒഴിവാക്കാൻ ഉടമകൾ ജി ഫോറം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിതകാലയളവിൽ വാഹനം ഓടുകയില്ലെന്ന്‌ അധികൃതരെ മുൻകൂട്ടി അറിയിക്കാനാണ്‌ ജി ഫോറം സമർപ്പിക്കുന്നത്. ജില്ലയിൽ സർവിസ്‌ നടത്തുന്ന എണ്ണൂറോളം ബസുകളിൽനിന്ന് ഭൂരിഭാഗം പേരും ഇങ്ങനെ ജി ഫോറം സമർപ്പിച്ചിട്ടുണ്ട്‌.

ജനങ്ങൾ സ്വകാര്യ ബസുകളെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന ജില്ലയിലെ കണ്ണൂർ -പയ്യന്നൂർ, കണ്ണൂർ-ഇരിക്കൂർ, കണ്ണൂർ-ഇരിട്ടി, തളിപ്പറമ്പ്-കണ്ണൂർ, കണ്ണൂർ-തലശ്ശേരി, ആലക്കോട്-ശ്രീകണ്ഠപുരം മലയോര റൂട്ടുകൾ എന്നിവിടങ്ങളിലേക്കുള്ള സർവിസ് കടുത്ത പ്രതിസന്ധിയിലാണ് . എല്ലാ ചെലവുകളും കഴിഞ്ഞ് 4000 മുതൽ 5000 രൂപവരെ ലാഭം ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ലഭിക്കുന്നത് ആയിരത്തിൽ രൂപയിൽ താഴെ മാത്രമാണ്. അതും ചില ദിവസങ്ങളിൽ കിട്ടാത്ത സാഹചര്യമാണ്.

വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കണമെന്നും സൗജന്യ വനിതയാത്ര പദ്ധതിക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പറയുന്നത്. സർക്കാർതലത്തിൽ ഇടപെടലുണ്ടായില്ലെങ്കിൽ കണ്ണൂരിലെ സ്വകാര്യ ബസ് സർവിസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

Tags:    
News Summary - Private buses will have to stop running; loss-making

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.