ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളിയനിലയിൽ
കണ്ണൂർ: മാലിന്യം വലിച്ചെറിയലും കത്തിക്കലും അടക്കം അശാസ്ത്രീയ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 12,500 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ചെറുകുന്ന് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നടപടി. അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന അന്നപൂർണേശ്വരി സ്റ്റോറിൽനിന്നുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന് സമീപം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്ഥാപനത്തിന് 5,000 രൂപ പിഴയിട്ടു.
താവം നിദാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും 25,00 രൂപ വീതം പിഴ ചുമത്തി. യശോദ കിച്ചൺ, ജനത സ്റ്റീൽ, മോഡേൺ ബോഡി വർക്സ് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ. നിദാ കോംപ്ലക്സിന് പുറകുവശത്ത് പുഴയോടുചേർന്ന ഭാഗത്താണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായും കത്തിച്ചതായും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോംപ്ലക്സിൽ പ്രവർത്തിച്ചുവരുന്ന യശോദ കിച്ചൺ, ജനത സ്റ്റീൽ, മോഡേൺ ബോഡി വർക്സ് എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണെന്ന് കണ്ടെത്തിയത്.
ഉടൻതന്നെ മാലിന്യങ്ങളെടുത്തു മാറ്റി പ്രദേശം വൃത്തിയാക്കാനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനും സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചെറുകുന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ. സീഷ്മ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.