മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ്ങില്ലാത്തതിനാൽ മത്സ്യബന്ധന വള്ളങ്ങൾ തെങ്ങുകൾക്ക് കെട്ടിയിട്ട് കരയിൽ സൂക്ഷിച്ച നിലയിൽ

അടിസ്ഥാന സൗകര്യമില്ല; തെങ്ങിൽ ബന്ധിച്ച് വള്ളങ്ങൾ, മാട്ടൂലിൽ ഫിഷ് ലാൻഡിങ് സെന്ററില്ല

പഴയങ്ങാടി: കണ്ണൂർ ജില്ലയിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ അഴിക്കലിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. മത്സ്യകയറ്റുമതിയിൽ മുൻനിരയിലുള്ള ജില്ലയിലെ മാട്ടൂൽ സൗത്ത് മേഖലയിലെ തൊഴിലാളികൾക്ക് വള്ളങ്ങളും വലകളും മറ്റുപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അടിസ്ഥാന സൗകര്യമില്ലാത്തതാണ് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രതിസന്ധി.

മഴക്കാലങ്ങളിൽ കടലാക്രമണ ഭീഷണി നേരിടുന്ന മേഖലയാണ് മാട്ടൂൽ സൗത്ത് കടപ്പുറം. മൽസ്യബന്ധനം കഴിഞ്ഞെത്തുന്ന തോണികൾ ഫിഷ് ലാൻഡിങ് സെന്ററില്ലാത്തതിനാൽ വള്ളങ്ങൾ കരക്ക് കയറ്റിയിടുന്നതാണ് പതിവ് രീതി. കടലിൽനിന്ന് വെള്ളം കയറിയതിനെ തുടർന്ന് വള്ളങ്ങളും വലകളും അനുബന്ധ സാധനങ്ങളും ഒഴുകിപ്പോയ അനുഭവങ്ങളുമുണ്ട് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക്.

അതിനാൽ കാലവർഷം ശക്തമായതോടെ മത്സ്യബന്ധന വള്ളങ്ങൾ ഒഴുകിപ്പോകാതിരിക്കാൻ തെങ്ങുകൾക്ക് കെട്ടിയിട്ടാണ് ഇപ്പോൾ കരയിൽ വള്ളങ്ങൾ സൂക്ഷിക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലാണ് മത്സ്യബന്ധന വള്ളങ്ങളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ ചെയ്തുതീർക്കുന്നത്. സുരക്ഷിതമായി അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും പൂർത്തീകരിക്കാൻ ആവശ്യമായ സ്ഥലസൗകര്യമോ സംവിധാനങ്ങളോ ഈ മേഖലയിൽ ഇനിയും ഏർപ്പെടുത്താത്തതിൽ അധികൃതർക്കെതിരെ കനത്ത പ്രതിഷേധമാണുയരുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് കരക്കെത്തുന്ന വള്ളങ്ങൾ സുരക്ഷിതമായി കരയോടടപ്പിക്കുന്നതിനും മൽസ്യം കരക്കെത്തിക്കുന്നതിനും മത്സ്യമേഖലയുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിനുമായി മാട്ടൂൽ സൗത്ത് കടപ്പുറത്ത് ഫിഷ് ലാൻഡിങ് സെന്റർ വേണമെന്നുള്ള വർഷങ്ങളായുള്ള നിരന്തര ആവശ്യത്തിന് നേരെ അധികൃതർ നിസ്സംഗതയിലാണ്.

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിനും പുഴമൽസ്യങ്ങളും കടൽ മൽസ്യങ്ങളും സുലഭമായി ലഭിക്കുന്ന അഴീക്കൽ മേഖലയുടെ വികസനത്തിനുമായി അടിയന്തരമായി മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെൻറർ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags:    
News Summary - No infrastructure; boats tied to coconut trees, no fish landing center in Mattul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.