അശോകൻ പെരുവണ്ണാനും സംഘവും അണിയല നിർമാണത്തിൽ
പയ്യന്നൂർ: പെയ്തൊഴിയുന്ന കർക്കടകത്തിലും വരാനിരിക്കുന്ന തെയ്യക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കവുമായി അണിയല പുരകൾ. പത്താമുദയത്തിൽ തുടങ്ങുന്ന തെയ്യക്കാലത്തേക്കുള്ള അണിയലങ്ങൾ ഒരുക്കുന്ന തിരക്കിലാണ് കുറ്റൂരിലെ അശോകൻ പെരുവണ്ണാനും സംഘവും.
തിരുമുറ്റങ്ങളിൽ ഭക്തന്റെ കരംപിടിച്ചനുഗ്രഹിക്കുന്ന തെയ്യങ്ങൾ മഴക്കാലത്തെ ഇടവേളയിൽ ദീപസാന്നിധ്യമായി മാറിയെങ്കിലും പ്രതീക്ഷയുടെ മറ്റൊരു തെയ്യക്കാലത്തിനുള്ള വെച്ചുകെട്ടലുകൾക്ക് അണിയറയിൽ തുടക്കമായിക്കഴിഞ്ഞു.തെയ്യക്കാവുകളിൽ വിസ്മയം തീർക്കുന്ന പ്രമുഖ കലാകാരൻ, പരേതനായ കണ്ണൻ കുറ്റൂരാന്റെ പാരമ്പര്യ മഹിമ പേറി, മകൻ അശോകൻ പെരുവണ്ണാനും സംഘവും കുറ്റൂരിലെ ഈ അണിയലപ്പുരയിൽ സജീവമാണ്.
ഇടവപ്പാതി മുതൽ തുലാം 10 വരെ തെയ്യം പതിവില്ലെങ്കിലും ഇവർക്ക് വിശ്രമത്തിന്റെ കാലമല്ല. മറിച്ച് കരവിരുതിന്റെയും ഭക്തിയുടെയും കഠിനാധ്വാനത്തിന്റെയും നാളുകളാണ്. മുച്ചിലോട്ട് ഭഗവതിയുടെ ചൈതന്യം തുളുമ്പുന്ന തിരുമുടികളും, കണ്ണങ്ങാട്ട് ഭഗവതിയുടെയും മുത്തപ്പൻ, തിരുവപ്പനകളുടേതുൾപ്പെടെ തെയ്യങ്ങളെ പൂർണതയിലെത്തിക്കുന്ന അണിയലങ്ങൾക്ക് ഇവരുടെ വിരൽത്തുമ്പുകളിൽ ജീവൻ വെക്കുന്നു.
അശോകൻ പെരുവണ്ണാന് കരുത്തായി സുധൻ പെരുവണ്ണാനും, പവിത്രൻ അരവഞ്ചാലും, രതീഷ് പെരുവണ്ണാനും കൈകോർക്കുമ്പോൾ പിറവിയെടുക്കുന്നത് വടക്കിന്റെ സമാനതകളില്ലാത്ത നിറ വൈവിധ്യത്തിന്റെ നിർമാണ മഹിമകളാണ്. നാടെങ്ങുമുള്ള പെരുങ്കളിയാട്ടപ്പറമ്പുകളിൽനിന്നും കാവുകളിൽനിന്നും ഈ കരവിരുത് തേടി കുറ്റൂരിലേക്ക് എത്തുന്നവർക്കായി അണിയലപ്പുരയിൽ പണി രാപകലില്ലാതെ പുരോഗമിക്കുകയാണ്. മഴക്കാലം കഴിയുമ്പോൾ കുറ്റൂരിൽനിന്നും ഒരുങ്ങിയ തിരുമുടികളണിഞ്ഞ്, അനുഗ്രഹവർഷമായി ദൈവങ്ങൾ വീണ്ടും നമ്മുടെ കാവുകളിൽ ആടി തിമിർക്കും.അത്യുത്തരകേരളത്തിന്റെ അനുഷ്ഠാനപ്പെരുമ വിളിച്ചോതിക്കൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.