തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അടച്ചുപൂട്ടിയ പാർസൽ ഓഫിസ് ശനിയാഴ്ച വൈകീട്ട് വീണ്ടും തുറന്നപ്പോൾ

തൊഴിലാളികൾ പെരുവഴിയിലായില്ല; തലശ്ശേരി, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ പാർസൽ സർവിസ് പുനഃസ്ഥാപിച്ചു

തലശ്ശേരി: ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള തലശ്ശേരി, കാസർകോട് റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ സേവനം ശനിയാഴ്ച പുനഃസ്ഥാപിച്ചു. പാലക്കാട് ഡിവിഷൻ കമേഴ്സ്യൽ സൂപ്പർവൈസറുടെ നിർദേശ പ്രകാരം ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് പാർസൽ ഓഫിസ് തുറന്ന് ബുക്കിങ് ജോലികൾ ആരംഭിച്ചു.

ശനിയാഴ്ച മുതൽ പാർസൽ ഓഫിസ് അടച്ചിടാൻ റെയിൽവേ ദിവസങ്ങൾക്ക് മുമ്പ് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം രാവിലെ ഓഫിസ് താഴിട്ട് അടച്ചിട്ടിരുന്നു. ഓഫിസിന് മുന്നിലെ ബോർഡും നീക്കി. ഉച്ചക്ക് മൂന്നിന് ശേഷമാണ് ഓഫിസ് പുനഃസ്ഥാപിക്കാൻ അറിയിപ്പ് വന്നത്. പാർസൽ ഓഫിസ് നിർത്തലാക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ

റെയിൽവേയുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ബുക്കിങ് സെക്ഷനിലെ കമേഴ്സ്യൽ സൂപ്പർവൈസറും ലൈസൻസുള്ളവരും താൽക്കാലികക്കാരുമായ പോർട്ടർ തൊഴിലാളികളും പെരുവഴിയിലാവുന്ന അവസ്ഥ സംജാതമായിരുന്നു.

തലശ്ശേരിയിൽ പന്ത്രണ്ടും കാസർകോട് നാല് തൊഴിലാളികളുമാണ്റെയിൽവേ പാർസൽ സർവിസ് മേഖലയിൽ പോർട്ടർമാരായി ജോലിയിലുള്ളത്. പാർസൽ സർവിസ് നിർത്തിയ വിവരമറിയാതെ ശനിയാഴ്ച രാവിലെ ആളുകൾ സ്റ്റേഷനിലെത്തി തിരിച്ചുപോകുന്ന അവസ്ഥയുണ്ടായി. വിജയവാഡയിലേക്ക് സ്കൂട്ടർ അയക്കാനായി തലശ്ശേരിയിലെത്തിയ വടകര സ്വദേശിക്ക് നിരാശനായി മടങ്ങേണ്ടിവന്നു. തലശ്ശേരിയിൽ പാർസൽ സർവിസ് നിർത്തുകയാണെങ്കിൽ തലശ്ശേരിയിലുള്ളവർ 22 കിലോമീറ്റർ അകലെയുള്ള കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം.

മംഗളൂരുവിനും ഷൊർണൂരിനും ഇടയിലുള്ള 307 കിലോമീറ്റർ ദൂരത്തിൽ മംഗളൂരു, കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നീ ഏഴ് സ്റ്റേഷനുകളിൽ മാത്രമാണ് പാർസൽ സൗകര്യം നിലവിലുള്ളത്. വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ പാർസൽ സേവനം നേരത്തേതന്നെ റെയിൽവേ നിർത്തലാക്കിയിരുന്നു.

Tags:    
News Summary - Workers, Thalassery, Kasaragod Railway,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.