കബീർ ദാസ് വീടിന് മുന്നിൽ
തലശ്ശേരി: മാക്കൂട്ടം റെയിൽവേ ഗേറ്റിന് മേൽപാലം പണിയാനായി സമീപത്തെ സ്ഥലവും വാടകവീടും വിട്ട് ഒഴിഞ്ഞുപോകാൻ വികലാംഗനായ കബീർദാസിന് നിർദേശം. ഉടൻ ഒഴിഞ്ഞുപോവണമെന്ന് കഴിഞ്ഞദിവസം സ്ഥലത്തെത്തിയ തഹസിൽദാറും സംഘവും ആവശ്യപ്പെട്ടതായി 54കാരനായ കബീർദാസ് വേദനയോടെ പറഞ്ഞു.
കബീർദാസ് താമസിക്കുന്ന പഴയവീടിന്റെ മുറ്റത്ത് മേൽപാലത്തിന്റെ പില്ലർ പണി തുടങ്ങിക്കഴിഞ്ഞു. ജീവിക്കാൻതന്നെ പ്രയാസപ്പെടുന്ന താൻ ഈ അവസ്ഥയിൽ എങ്ങോട്ട് പോകാനാണെന്ന് കബീർദാസ് ചോദിക്കുന്നു. ഒഴിഞ്ഞുപോവില്ലെന്ന് പറയുന്നില്ല. ഒഴിയണമെങ്കിൽ പകരം സൗകര്യം ഒരുക്കിനൽകണം. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സങ്കടഹരജി നൽകിയെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്ന് കബീർദാസ് പറഞ്ഞു.
കഴിഞ്ഞ 50 വർഷത്തിലധികമായി ഈ വാടകവീട്ടിൽ അമ്മക്കും ഇളയമ്മക്കും കൂടെയായിരുന്നു താമസം. ഇരുവരും മരിച്ചതോടെ തനിച്ചായി. പരസഹായമില്ലാതെ പുറത്തുപോകാനാവില്ല. വികലാംഗ പെൻഷനാണ് ജീവിതോപാധി. സുഹൃത്തായ ഷാഹുൽ ഹമീദാണ് എല്ലാറ്റിനും സഹായിക്കുന്നത്. കൂടപ്പിറപ്പായി ഒരു സഹോദരിയുണ്ട്. അവർ തലായിയിലെ പുറമ്പോക്കിൽ കൂടിൽ കെട്ടി താമസിക്കുന്നു. സഹോദരിയും ഭിന്നശേഷിക്കാരിയാണ്. ഇവരും കൂടിയൊഴിപ്പിക്കൽ ഭീഷണിയിലാണെന്ന് കബീർദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.