കണ്ണൂർ: ദേശീയപാതയിലടക്കം റോഡുകളിൽ രാത്രിയോ പകലോ എന്നില്ലാതെ മീൻ കയറ്റി പോകുന്ന ലോറികളിൽനിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി.
ആയിക്കര ഹാർബർ, ആയിക്കര മീൻ മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് മംഗളൂരു, രത്നഗിരി, നാഗപട്ടണം, തൂത്തുക്കൂടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് വന്നുപോകുന്ന മീൻ ലോറികളാണ് റോഡിൽ മലിനജലം ഒഴുക്കുന്നത്.
പൊതുനിരത്തിൽ ഒഴുക്കിവിടുന്ന മലിനജലത്തിന്റെ വഴുക്കിൽപെട്ട് നിരവധി ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണ് അപകടത്തിൽപെട്ടിട്ടുണ്ട്. റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽനിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധംവമിക്കുന്ന മലിനജലം വലിയ ഭീഷണിയാണ്.
ജനദ്രോഹവും അപകടകരവുമായ ഇത്തരം ഹീനകൃത്യം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നിയമമുണ്ടെങ്കിലും അധികൃതർ ഇത് കണ്ട ഭാവം നടിക്കുന്നില്ല എന്ന് ജില്ല മർച്ചൻറ്സ് ചേംബർ ജില്ല പൊലീസ് കമീഷണർക്കയച്ച നിവേദനത്തിൽ പറയുന്നു. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽനിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.