ദീർഘനാളായി അഴീക്കൽ തുറമുഖത്ത് വിശ്രമത്തിലായ ഡ്രജർ സി.എസ്.സി. ചരുഗിരി
അഴീക്കൽ: തുറമുഖ വികസനത്തിനായി ഒരു ദശാബ്ദക്കാലത്തോളമായി സർക്കാർ പ്രഖ്യാപിച്ച വമ്പൻ വികസന പദ്ധതികൾ ഒന്നും ഫലം കണ്ടില്ല. പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടായെങ്കിലും മിക്കവയും നടപ്പായില്ല. വികസന സാധ്യതകളുള്ള തുറമുഖമാണ് വേണ്ടത്ര പരിഗണന ലഭിക്കാതെ കിടക്കുന്നത്. അത്തരം പദ്ധതികൾ ഇനി നടപ്പാക്കാൻ കോടികളുടെ അധിക ബാധ്യതയുണ്ടാകും.അഴീക്കൽ തുറമുഖത്ത് വിദേശ കപ്പലുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
തുറമുഖത്തിന് ഇന്റർനാഷനൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസി ലിറ്റി സ്ലീമിൽ (ഐ.എസ്.പി.എസ്.) അംഗീകാരം കിട്ടിക്കഴിഞ്ഞതായി തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ തിങ്കളാഴ്ച ബേപ്പൂർ തുറമുഖത്ത് പ്രഖ്യാപനവും നടത്തി. അഴീക്കലിനൊപ്പം കൊല്ലം, ബേപ്പൂർ, വിഴിഞ്ഞം തുറമുഖങ്ങൾക്കുംഅന്തർ ദേശീയ ബഹുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. ആറുമാസത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ചാൽ അഞ്ച് വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകും. എന്നാൽ വിദേശകപ്പൽ എത്തിച്ചേരുമോ എന്ന് കണ്ടറിയണമെന്നാണ് നാട്ടുകാർ പറയുന്നത്.
അഴീക്കലടക്കുള്ള തുറമുഖങ്ങളിൽ ഇലക്ട്രോണിക് ഡേറ്റ ഇന്റർ ചെയ്ഞ്ച് എന്ന കസ്റ്റംസ് ക്ലിയറിങ് സംവിധാനത്തിന് കാത്തിരിപ്പുതുടങ്ങിയിട്ട് നാളേറെയായി. ഇത് ഇല്ലാത്തതിനാൽ തുറമുഖത്തെത്തിയ കപ്പലുകളിൽ ചരക്ക് അയക്കാൻ വ്യാപാരികൾ ഏറെ പ്രയാസപ്പെട്ടുന്നതായും പരാതിയുണ്ട്.മറ്റ് തുറമുഖത്തേക്ക് അഴീക്കലിൽനിന്ന് ചരക്ക് അയക്കുമ്പോൾ കണ്ണൂരിലെ കസ്റ്റംസ് ഓഫിസുമായി പരസ്പരം ബന്ധപ്പെട്ട് അനുമതി വാങ്ങിയെടുക്കാൻ കാലതാമസം നേരിടുന്നതായി വ്യാപാരികളുടെ ഭാഗത്തുനിന്നും ആക്ഷേപമുണ്ട്.
ഇതുകാരണമാണ് വ്യാപാരി വ്യവസായി സമൂഹം അഴീക്കോട് നിന്നുള്ള കപ്പൽ വഴി ചരക്ക് കടത്തിനോട് വിമുഖതകാട്ടുന്നതെന്നാണ് സത്യം.2021-22 കാലത്ത് എട്ട് മാസത്തിൽ ഒരു ചരക്കുകപ്പൽ മാത്രമാണ് മാസത്തിൽ രണ്ട് തവണകളായി അഴീക്കൽ-കൊച്ചി സർവിസ് നടത്തിയിരുന്നത്. കണ്ണൂർ ഭാഗത്ത് ചരക്ക് കുറഞ്ഞതിൽ കപ്പൽ കമ്പനിക്കാർക്ക് ഇൻസെൻറീവ് കിട്ടാൻ വൈകിയത് ലാഭകരമല്ലെന്ന കാരണത്താൽ കപ്പൽ കമ്പനികൾ ചരക്ക് കടത്ത് ഉപേക്ഷിച്ച നിലയിലാണ്.
പതിറ്റാണ്ടുകളായി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാകാത്ത അവസ്ഥയാണെന്നാണ് അഴീക്കൽ തുറമുഖത്തിന് പറയാനുള്ളത്. കപ്പൽ ചാലിന് ആഴം കുറവായതിനാൽ വേലിയേറ്റത്തിന്റെ സമയം നോക്കി മാത്രമാണ് കപ്പൽ അടുപ്പിക്കുക. ഈ സർക്കാർ ആദ്യം അധികാരത്താൽ വന്നപ്പോൾ കപ്പൽ ചാലിന്റെ ആഴംകൂട്ടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് 2021 ജൂലൈ നാലിന് വീണ്ടും സർക്കാർ പ്രഖ്യാപനം തുടർന്നെങ്കിലും രണ്ടു വർഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല.
20 കോടി രൂപ മുടക്കി 2015 നവംമ്പറിൽ വാങ്ങിയ കട്ടർ സെക്ഷൻ ഡ്രജർ ചന്ദ്രഗിരി നാളിതുവരെയായി ഉപയോഗപ്പെടുത്തിയത് 600 മണിക്കൂർ മാത്രം. മാസങ്ങൾക്കൊടുവിൽ ബ്ലേഡ് തകരാറായതോടെ അതിന്റെ പ്രവർത്തനവും നിലച്ചു.കോടികൾ മുടക്കി തുറമുഖത്തെത്തിച്ച ലിബർ ക്രെയിൻ, സ്റ്റാക്കർ തുടങ്ങിയ ഉപകരണങ്ങളും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
14 വർഷമായി കടലാസിലൊതുങ്ങിയഅഴിക്കൽ തുറമുഖത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ഒടുക്കം കെ.വി. സുമേഷ് എം.എൽ.എ പരിഹാരം കണ്ടതു മാത്രമാണ് നേട്ടമായി പറയാനുള്ളത്.അഴീക്കൽ തുറമുഖത്തിനു സമീപത്തായി പുതിയ തുറമുഖം നിർമ്മിക്കാൻ 2011 ൽ 3029 കോടിയുടെ ആഗോള ടെൻഡർ വിളിച്ചെങ്കിലും തുടർ നടപടിയില്ല.
2017 ൽ കിയാൽ മാതൃകയിൽ രാജ്യാന്തര തുറമുഖം നിർമ്മിക്കാനുള്ള ഒരുക്കത്തോടെ 2018 ൽ മുഖ്യമന്ത്രി ചേയർമാനായി അഴീക്കൽപോർട്ട് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിരുന്നു.രണ്ടു ഘട്ടങ്ങളിലായി രാജ്യാന്തര തുറമുഖം പ്രാവർത്തികമാക്കാനായി 500 കോടി രൂപയും അനുവദിച്ചിരുന്നു. 2019 ൽ പദ്ധതി നടത്തിപ്പിനായി 3698 രൂപയും ബജറ്റിൽ വകയിരുത്തിയിരുന്നു.അതും നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.