കണ്ണൂര്‍ എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 15,500 രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഡിവിഷന്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കിൽപെടാത്ത പണം കണ്ടെത്തി. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ഓഫിസിലാണ് മിന്നല്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഫയലുകള്‍ക്കിടയില്‍ തിരുകിയ 15,500 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് നാലുമുതല്‍ രാത്രി എട്ടുവരെയാണ് റെയ്ഡ് നടന്നത്. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കാനായെത്തുന്ന ഷാപ്പുടമകളില്‍നിന്നും ഇവര്‍ പണം ചോദിച്ചുവാങ്ങുന്നതായി നേരത്തെ വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇവരോടുള്ള പേടികാരണം ഷാപ്പുടമകള്‍ പരാതി നല്‍കാന്‍ തയാറായില്ല. കഴിഞ്ഞ ഒരാഴ്ചക്കാലമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ചു. കൈക്കൂലി വാങ്ങുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ഇരുത്തി ക്ലാസെടുത്ത് നല്‍കിയാണ് വിജിലന്‍സ് മടങ്ങിയത്. വിജിലന്‍സ് എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ നിജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ശ്രീജിത്ത്, ഷൈജു, നിധേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.