കാവിൻമുനമ്പ് പാലം പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

കാവിൻമുനമ്പ് പാലം പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തളിപ്പറമ്പ്: ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻമുനമ്പ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കാവിൻമുനമ്പിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 91 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേരളത്തിലെ ഏറ്റവും വലിയ പാലത്തിനായി അനുവദിച്ചത്.

1395 മീറ്റർ നീളവും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് 46 മീറ്റർ നീളത്തിൽ രണ്ട് സെന്റർ സ്പാനും 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് ഇരുവശങ്ങളിൽ 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിൽ അപ്രോച് റോഡ് നിർമിക്കുന്നതിന് 65 സെന്റ് ഭൂമി നേരത്തേ ഏറ്റെടുത്തിരുന്നു.

പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്കും ചെറുകുന്നമ്പലം, മാട്ടൂൽ ഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്.ടി.പി റോഡിലേക്കും ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപ്പറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

പൊതുമരാമത്ത് എക്സി. എൻജിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി ഷിജി, ആർ. ബബിത കുമാരി, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം എം.വി. ഷിമ, ടി. ലത, ടി. ദാമോദരൻ, പി.പി. സുബൈർ, ടി. ഗോപി എന്നിവർ സംസാരിച്ചു.

Tags:    
News Summary - The Chief Minister inaugurated the Kavinmunamba Bridge work.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.