കണ്ണൂര്‍: മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ല വികസന സമിതി യോഗം. കഴിഞ്ഞ കാലവര്‍ഷത്തില്‍ കെടുതിയുണ്ടായ പ്രദേശങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നീരൊഴുക്കിലെ തടസ്സങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ക്കായി പുഴയോരങ്ങളുള്ള പഞ്ചായത്തുകളുടെ പ്രസിഡന്റുമാരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ പ്രവൃത്തികള്‍ ആരംഭിച്ചതായി യോഗാധ്യക്ഷന്‍ കൂടിയായ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു. ഓരോ പുഴയ്ക്കും ഒരു എക്‌സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തിയാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം മൂന്ന് നിലകള്‍ക്ക് പകരം അഞ്ചോ ആറോ നിലകളുള്ള കെട്ടിടമായി പണിയണമെന്ന കെ.പി. മോഹനന്‍ എം.എല്‍.എയുടെ നിര്‍ദേശം ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജറെ അറിയിച്ചതായി ഡി.എം.ഒ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപ വീതം ചെലവില്‍ നിർമിക്കുന്ന പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ അനുമതി തേടി കിഫ്ബിക്ക് കത്തയച്ചതായി കണ്ണൂര്‍ കോർപറേഷന്‍ സെക്രട്ടറി അറിയിച്ചു. പുഴാതി ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ എസ്റ്റിമേറ്റ് മേയ് 15നകം കിഫ്ബിക്ക് സമര്‍പ്പിക്കും. ചെറുവാഞ്ചേരി കുടിവെള്ള പദ്ധതിക്കായി ടാങ്ക് സ്ഥാപിക്കുന്നതിന് വലിയ വെളിച്ചത്തുള്ള ഭൂമി കൈമാറുന്നത് സംബന്ധിച്ച നിർദേശം ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ അറിയിച്ചു. എരമം കുറ്റൂര്‍, എരുവേശ്ശി, ഉദയഗിരി, നടുവില്‍, ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളിലെ കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് ഭരണാനുമതി ലഭിച്ചതായും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഇരിക്കൂര്‍ താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം വാങ്ങിയതായും സ്ട്രക്ചറല്‍ ഡിസൈന്‍ വിങ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കണ്‍സല്‍ട്ടന്റില്‍നിന്ന് ശേഖരിച്ച് ഡിസൈന്‍ വിഭാഗത്തിന് കൈമാറിയതായും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. മലയോര മേഖലകളിലെ വന്യമൃഗശല്യം പരിഹരിക്കാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സജീവ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി സർവിസുകള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ കെ.പി. മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, ജില്ല ഡെവലപ്‌മെന്റ് കമീഷണര്‍ ജോണ്‍ വി. സാമുവല്‍, സബ് കലക്ടര്‍ അനുകുമാരി, പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.