കേളകം: കോളനിയെന്ന് പേര് മാറ്റി നഗറാക്കിയാൽ രാമച്ചി ആദിവാസി കോളനിയുടെ മുഖച്ഛായ മാറില്ല. ഉന്നതിയിലെത്താൻ സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയത് മിച്ചം. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി ഉന്നതിയിലെത്തിയാൽ മതി. അതുകൊണ്ട് തന്നെയാണ് ആദിവാസി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി ഈ കോളനിയിൽ മാവോവാദികൾ മുമ്പ് പതിവായെത്തി കട്ടൻചായ കുടിച്ച് കുശലാന്വേഷണം നടത്തി മടങ്ങുന്നത്. ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള മാവോവാദി ഭീഷണി നേരിടുന്ന രാമച്ചിയിൽ ജില്ല കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇടക്കിടെ സന്ദർശനം നടത്താറുണ്ട്.
ജില്ല ഭരണകൂടത്തിന് മുന്നിൽ പരാതികളടെ കെട്ടഴിച്ചുവിട്ടാലും പരിഹാരങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങിയതാണ് മിച്ചം. കുട്ടികളുടെ വിദ്യാഭ്യാസം, കുടിവെള്ളം, റോഡ് സൗകര്യങ്ങള്‍, ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ എന്നിവയെല്ലാംതന്നെ ജില്ലതല ചര്‍ച്ചകളില്‍ പതിവായി പ്രതിപാദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി കൂടാതെ മറ്റു വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും സ്വയം തൊഴില്‍ അഭ്യസിപ്പിക്കാനും പരിപാടിയില്‍ ധാരണയാക്കി മടങ്ങിയത് മിച്ചം.
വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും യോഗത്തില്‍ തീരുമാനിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി സംഘം മടങ്ങി. എന്നാൽ വല്ലതും നടന്നോ - എന്നാരും തിരക്കരുത്. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണസാധനങ്ങളും മറ്റും കോളനിയില്‍ എത്തിക്കാന്‍ വന്‍തുക വാഹന കൂലിയായി നല്‍കണമെന്നതാണ് അവസ്ഥ.
രാമച്ചിയിലേക്ക് കേളകത്തുനിന്നും ഓട്ടോറിക്ഷയെത്താൻ നാനൂറിലധികം രൂപ കൊടുക്കണം. അടയ്ക്കാത്തോട്ടിൽനിന്നാണെങ്കിൽ 300 രൂപയും. ശാന്തിഗിരി വഴി വാഹനമെത്തണമെങ്കിൽ രാമച്ചിക്കാർ ഭീമമായ തുക നൽകണം. എന്നാൽ കരിയം കാപ്പ് - രാമച്ചി റോഡ് ഗതാഗതയോഗ്യമാക്കിയാൽ രാമച്ചിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
പക്ഷേ നാളിതു വരെ റോഡുമാത്രം നന്നാവുന്നില്ല. രാമച്ചി കോളനി നിവാസികളടക്കം ഗതാഗതദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. അടക്കാത്തോട് ടൗണിൽനിന്നും നാലു കിലോമീറ്ററോളം ദൂരം മാത്രമുള്ള രാമച്ചി ഉന്നതി ഒറ്റപ്പെട്ട നിലയിൽ പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. മൺറോഡുണ്ടെങ്കിലും ദുരിതയാത്രയേ സാധ്യമാകൂ. കല്ലുകൾ നിറഞ്ഞ വഴിയിൽ കൂടിയുള്ള യാത്ര ദുഷ്കരമാണ്. മാവോവാദികൾ കോളനിയിൽ ക്ഷേമാന്വേഷണത്തിന് പതിവായെത്തുന്ന കോളനിയിൽ കൂടെക്കൂടെ എത്തിനോക്കുന്നത് തണ്ടർബോൾട്ടും പൊലീസും മാത്രമാണ്. ഇവിടേക്ക് ദുരിതഗർത്തമായ മൺപാത മാറ്റി ടാറിങ് നടത്തി യാത്രാ സൗകര്യങ്ങളേർപ്പെടുത്തുകയും ചെയ്താൽ പ്രദേശത്ത് ആളനക്കമുണ്ടാവുകയും, ആശ്വാസമാവുകയുംചെയ്യും എന്നാണ് നാട്ടുകാർ പറയുന്നത്. കരിയംകാപ്പ് വഴി രാമച്ചി റോഡ് ടാർ ചെയ്യുന്നതിനുള്ള പ്രധാന പ്രതിസന്ധി ഇടയ്ക്കുള്ള വനമേഖലയാണ്. കൊട്ടിയൂർ വനമേഖലയിലെ റോഡിൽ ടാർ ചെയ്യുന്നതിനുള്ള തടസ്സമാണ് ടാറിങ് നീണ്ടുപോകുന്നതിന് കാരണം. വനം ഒഴിച്ചുള്ള ഭാഗമെങ്കിലും ടാർചെയ്തു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനായി റോഡ് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിച്ചതായി ഉത്തരവിറങ്ങിയെങ്കിലും പൂർത്തിയായാലേ പ്രദേശവാസികൾക്ക് ആശ്വാസമാകൂ.
അവഗണനയുടെ കയ്പുനീർ മാത്രം സഹിക്കുന്ന ഉന്നതി നിവാസികൾ മെല്ലെമെല്ലെ പ്രതികരിച്ചു തുടങ്ങി. പേര് മാറ്റി നഗറാക്കിയാൽ നാട് നന്നാവില്ലെന്നു നഗർ നിവാസികളും കരുതുന്നു. പേര് മാറ്റി നഗറാക്കാതെ അർഥതലത്തിൽ നടപടിയുണ്ടാവണമെന്നാണാവശ്യം. കടുവയും പുലിയും കാട്ടുപന്നികളും കാട്ടാനകളും വട്ടമിടുന്ന പ്രദേശത്തെ മനുഷ്യജീവിതങ്ങളുടെ സുരക്ഷയും ഇപ്പോൾ ആശങ്കയുടെ നിഴലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.