ചൂടേറ്റു വാടല്ലേ; മുന്‍കരുതൽ നിർദേശവുമായി ആരോഗ്യ വകുപ്പ്​

കണ്ണൂർ: ചൂടുകൂടിയ സാഹചര്യത്തില്‍ സൂര്യാതപമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയിൽ പ്രതിദിനം ചൂട്​ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്​. അന്തരീക്ഷ താപനില പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കും. ഇത് ആരോഗ്യത്തെ ബാധിക്കും. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നുചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. സൂര്യാതപം മാരകമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ വൈദ്യസഹായം തേടണം. സൂര്യാതപത്തേക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണിത് സംഭവിക്കുന്നത്. ചൂടുകാലത്ത് വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്തസമ്മർദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കാണുന്നത്. കുട്ടികളില്‍ വിയര്‍പ്പുമൂലം ശരീരം ചൊറിഞ്ഞു തിണര്‍ക്കും. കഴുത്തിലും നെഞ്ചിനു മുകളിലുമാണ് ഇത് കൂടുതല്‍ കാണുക. സ്ത്രീകളില്‍ മാറിടത്തിനുതാഴെയും ഇത് ഉണ്ടാകുന്നു. അധികം വെയിലേല്‍ക്കാതെ നോക്കുക, തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍. .................................. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്തുനിന്നു തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റി കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കഴിയുന്നതും വേഗം വൈദ്യസഹായം തേടുക. സൂര്യാതപം/ശരീരശോഷണം വരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടുമുതല്‍ നാല് ഗ്ലാസ് വരെ വെള്ളം കുടിക്കുക. വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങവെള്ളവും കുടിക്കുക. ജോലി സമയം ക്രമീകരിക്കുക. ഉച്ച 12-3.00​ വരെയുള്ള സമയം വിശ്രമിക്കുക. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.