രാജ്യസഭ സ്ഥാനാർഥി; പുറത്ത് വരുന്നത് അഭ്യൂഹം മാത്രം- ഉണ്ണിത്താൻ എം.പി

തളിപ്പറമ്പ്: കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സ്ഥാനാർഥിയെ അടുത്ത ദിവസം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. കെ.പി.സി.സി ലിസ്റ്റ് ഹൈകമാൻഡിന് കൊടുത്തിട്ടില്ല. താനടക്കമുള്ള എം.പിമാരുമായി ഇക്കാര്യത്തിൽ എ.ഐ.സി.സി നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. വിവിധ തലങ്ങളിൽ നേതാക്കളുമായി ചർച്ച തുടരുകയാണ്. അടുത്ത ദിവസം തന്നെ സ്ഥാനാർഥിയുടെ പേര് ഹൈകമാൻഡ് പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസിന് വലിയ ആഘാതമാണ്. പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും. പരാജയത്തിന് തൊലിപ്പുറത്തുള്ള ചികിത്സയേക്കാൾ വലിയ ശസ്ത്രക്രിയ തന്നെ ഉണ്ടാകും. സംഘടന തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന് പുതിയ സ്ഥിരം അധ്യക്ഷൻ വരുന്നതോടെ സംഘടന കൂടുതൽ ഊർജസ്വലമാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. യുവാക്കളെയും വനിതകളെയും ദലിതരെയും നന്നായി പരിഗണിച്ചിട്ടുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സുധ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം രാഹുൽ ദാമോദരൻ എന്നിവരും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.