വേനൽമഴ തീരെ കുറഞ്ഞതാണ് നീരൊഴുക്കിനെ ബാധിച്ചത് ഇരിട്ടി: വേനൽ കനത്ത് പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഉൽപാദനം നിർത്തി. ഒരാഴ്ച മുമ്പുവരെ അഞ്ച് മെഗാവാട്ടിന്റെ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം പുഴയിലേക്ക് ഒഴുകിയെത്തുമായിരുന്നു. ചൂട് കടുത്തതോടെ നീരൊഴുക്ക് നിലച്ചു. ലക്ഷ്യമിട്ടതിനേക്കാൾ 13 ദശലക്ഷം യൂനിറ്റ് അധികം ഉൽപാദിപ്പിച്ച് ബാരാപോൾ ഇക്കുറി ചരിത്രനേട്ടം കുറിച്ചിരുന്നു. 36 ദശലക്ഷം യൂനിറ്റാണ് ജൂൺ മുതൽ മേയ് വരെയുള്ള ഒരുവർഷത്തെ ഉൽപാദന സീസണിൽ പദ്ധതിയിൽനിന്ന് പ്രതീക്ഷിച്ചിരുന്നത്. ഈ ലക്ഷ്യം ജനുവരിയിൽത്തന്നെ കൈവരിച്ചിരുന്നു. ഇക്കുറി 49.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബാരാപോളിൽനിന്ന് ഉൽപാദിപ്പിച്ചത്. പദ്ധതി കമീഷൻ ചെയ്തതിന് ശേഷമുള്ള മികച്ച ഉൽപാദനമാണിത്. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ബാരാപോളിൽ ഉള്ളത്. കാലവർഷത്തെയും നീരൊഴുക്കിനെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ മിനി ജലവൈദ്യുതി പദ്ധതികളിൽ ലാഭകരമാണ് ബാരാപോൾ പദ്ധതി. ഏഴുവർഷം മുമ്പ് പദ്ധതി പ്രവർത്തനം തുടങ്ങിയെങ്കിലും 2017ൽ മാത്രമാണ് പ്രതിവർഷ ഉൽപാദനം ലക്ഷ്യത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്. ഇതേവർഷം 40 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ച് പദ്ധതി പ്രതീക്ഷ കാത്തു. തുടർന്നുള്ള രണ്ട് വർഷങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുംമൂലം പദ്ധതി പ്രദേശത്ത് കാര്യമായ നാശനഷ്ടമുണ്ടായി. ഉൽപാദനം തീരെ നടത്താനും കഴിഞ്ഞില്ല. കഴിഞ്ഞ വർഷം 28.96 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉൽപാദനം. ഇക്കുറി മികച്ച കാലവർഷം ലഭിച്ചതോടെ ഉൽപാദന സീസണിന്റെ ആദ്യ മൂന്നുമാസം കൊണ്ടുതന്നെ പൂർണ ഉൽപാദന ശേഷി കൈവരിക്കാനായി. വേനൽമഴ തീരെ കുറഞ്ഞതാണ് നീരൊഴുക്കിനെ ബാധിച്ചത്. മുൻകാലങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഒന്നോ രണ്ടോ കനത്ത മഴ ലഭിക്കുമായിരുന്നു. ഇക്കുറി തുലാവർഷം നിലച്ചതിനുശേഷം ഒരൊറ്റ മഴപോലും ലഭിച്ചില്ല. അന്തരീക്ഷ ചൂട് പെട്ടെന്ന് ഉയർന്നതും നീരൊഴുക്കിനെ കാര്യമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.