കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും -മന്ത്രി

ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ ജില്ല കൃഷി ഓഫിസർ അടങ്ങുന്ന സംഘത്തിന് നിർദേശം നൽകി പയ്യന്നൂർ: കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണുമെന്ന് മന്ത്രി പി. പ്രസാദ്. കരിവെള്ളൂർ -പെരളം പഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെയും സ്ഥാപനാധിഷ്ഠിത പച്ചക്കറിത്തോട്ടം വിളവെടുപ്പിന്റെയും ഉദ്ഘാടനം കരിവെള്ളൂർ കുണിയനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പാടങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതാണ് പ്രദേശത്തെ കർഷകരുടെ പ്രധാന പ്രശ്‌നം. ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കാൻ ജില്ല കൃഷി ഓഫിസർ അടങ്ങുന്ന സംഘത്തിന് മന്ത്രി നിർദേശം നൽകി. കർഷകർക്ക് നൽകാവുന്ന എല്ലാ സഹായങ്ങളും ആനുകൂല്യവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി സർക്കാറിന് മേനി നടിക്കാനുള്ളതല്ല. കർഷകന്റെ മനസ്സ് നിറക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരഗ്രാമം പദ്ധതി വാർഡ് കൺവീനർ കെ. സഹദേവന് പമ്പുസെറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. നാളികേര കൃഷിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 250 ഹെക്ടറിൽ 43,750 തെങ്ങുകൾ കൃഷി ചെയ്ത് അവയുടെ തടം തുറക്കൽ മുതൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. കുണിയനിൽ ഒരേക്കർ പ്രദേശത്ത് കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക് നടത്തുന്ന സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി നിർവഹിച്ചു. മുതിർന്ന കർഷകൻ അപ്യാൽ അമ്പുക്കുഞ്ഞിയെ മന്ത്രി ആദരിച്ചു. കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി. ഗോപാലൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.വി. അപ്പുക്കുട്ടൻ, ജില്ല പഞ്ചായത്തംഗം എം. രാഘവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. ശ്യാമള, സി. ബാലകൃഷ്ണൻ, എ. ഷീജ, നോഡൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എൻ. പ്രദീപൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പി. അനൂപ്, കരിവെള്ളൂർ -പെരളം കൃഷി ഓഫിസർ ജയരാജൻ നായർ, സംഘാടക സമിതി കൺവീനർ കെ.വി. ദാമോദരൻ, കേരഗ്രാമം സെക്രട്ടറി പി. മുരളീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫിസർ എ. സുരേഷ് നെൽസൺ പദ്ധതി വിശദീകരിച്ചു. ------------------------- photo: bank krishi കരിവെള്ളൂർ സർവിസ് സഹകരണ ബാങ്കിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് കുണിയനിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.