തളിപ്പറമ്പ് ലീഗിലെ പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെടുന്നു

നേതാക്കളോട് ശനിയാഴ്ച കോഴിക്കോട്ടെത്താൻ ആവശ്യപ്പെട്ടു തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം ലീഗിനകത്തെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെട്ടു. മഹമൂദ് അള്ളാംകുളം വിഭാഗത്തിലെയും പി.കെ. സുബൈർ വിഭാഗത്തിലെയും നേതാക്കളോട് ശനിയാഴ്ച കോഴിക്കോട്ടെത്താൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. 12ന് രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസിലാണ് ഉന്നത നേതൃത്വം മഹമൂദ് അള്ളാംകുളം, പി.കെ. സുബൈർ വിഭാഗങ്ങളുമായി ചർച്ച നടത്തുക. ഇരുവിഭാഗത്തിലെയും മൂന്നുവീതം നേതാക്കളെയാണ് വിളിപ്പിച്ചിട്ടുള്ളത്. തളിപ്പറമ്പ് നഗരസഭ ഭരണത്തിലെയും ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിലെയും വിഭാഗീയതയും സീതിസാഹിബ് സ്കൂൾ ഉൾപ്പെടെ മുസ്‌ലിം ലീഗിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും ചർച്ചാവിഷയമാകും. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.പി.വി. അബ്ദുല്ല, ജനറൽ സെക്രട്ടറി പി. മുഹമ്മദ് ഇഖ്ബാൽ എന്നിവരോടും ശനിയാഴ്ച കോഴിക്കോട്ടെത്താൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, നേതാക്കളായ കെ.എം. ഷാജി, അബ്ദുറഹ്മാൻ കല്ലായി, എം.സി. ഖമറുദ്ദീൻ, ടി.ടി. ഇസ്മായിൽ എന്നിവരും ചർച്ചയിൽ സംബന്ധിക്കുമെന്ന് സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.