വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; വൈതല്‍മലയിലെ ജീവനക്കാരെ പുറത്താക്കി

ശ്രീകണ്ഠപുരം: വൈതൽമലയുടെ വിവിധ ഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന അഞ്ച് താല്‍ക്കാലിക ജീവനക്കാരെ വനംവകുപ്പ് പുറത്താക്കി. കാപ്പിമല മഞ്ഞപ്പുല്ലിലെയും വൈതല്‍മലയിലെയും രണ്ട് ടിക്കറ്റ് കൗണ്ടര്‍ വാച്ചര്‍മാര്‍, മൂന്ന് ആന വാച്ചര്‍മാര്‍ എന്നിവരെയാണ് ജോലിയില്‍നിന്ന് പുറത്താക്കിയത്. ജോലിയുമായും സ്വഭാവദൂഷ്യവുമായും ബന്ധപ്പെട്ട് ഇവരില്‍ ഒരു വിഭാഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നസാഹചര്യത്തിലാണ് വനംവകുപ്പിന്റെ പുറത്താക്കല്‍ നടപടി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ ചീത്തവിളി നടത്തുകയും വനിത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തതായി ഇവരില്‍ ചിലര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി വാട്‌സ്ആപ് ഗ്രൂപ് രൂപവത്കരിച്ച താൽക്കാലിക തൊഴിലാളികളിൽ ചിലർ ക്രമേണ ഗ്രൂപ്പിൽ അശ്ലീലവും ചീത്തവിളിയും പതിവാക്കുകയായിരുന്നു. ഇത് അതിര് വിട്ടതോടെയാണ് കൂട്ട പുറത്താക്കല്‍ നടപടി. അശ്ലീല സന്ദേശമയക്കലുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ടിക്കറ്റ് കൗണ്ടര്‍ വാച്ചര്‍ക്കെതിരെ വനംവകുപ്പ് അധികൃതര്‍ ആലക്കോട് പൊലീസിലും പരാതി നല്‍കിയിരുന്നു. വൈതല്‍മലയിലും മഞ്ഞപ്പുല്ലിലുമെത്തുന്ന സന്ദര്‍ശകരോട് അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെ നേരത്തെതന്നെ ചില താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വനംവകുപ്പ് ഭരിക്കുന്ന എന്‍.സി.പി നേതൃത്വം രഹസ്യമായി നിയമനം നൽകിയവരാണ് നടപടികള്‍ക്ക് വിധേയരായവര്‍. പുറത്താക്കിയ ടിക്കറ്റ് വാച്ചര്‍മാര്‍ക്ക് പകരം ആളുകളെയും താൽക്കാലികമായി വനംവകുപ്പ് കഴിഞ്ഞദിവസം നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.